കാഞ്ഞങ്ങാട്: മനുഷ്യന്റെ നന്മയ്ക്ക് മതവും ജാതിയും ദേശവുമില്ല.ഇന്നലെ മാന്യോട്ട് ദേവാലയ ഓഡിറ്റോറിയത്തിൽ വിവാഹിതയായ തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനി രാജശ്രീയുടെ വിവാഹം നടത്തിക്കൊടുത്തത് മേൽപറമ്പ് കൈനോത്തെ അബ്ദുള്ളയും ഭാര്യ ഖദീജയും ചേർന്നാണ്.
മേൽപ്പറമ്പ് കൈനോത്ത് വാടക വീട്ടിൽ താമസിക്കുന്നത്തിനിടയിൽ രാജശ്രീയുടെ മാതാവ് മരണപ്പെട്ടു. ഇതിന് ശേഷം പിതാവ് വീട്ടിൽ വരാതെയായി . തനിച്ചായ രാജശ്രീയുടെ സംരക്ഷണം അബ്ദുള്ള ഏറ്റെടുത്തു. പത്താമത്തെ വയസിൽ മാതാപിതാക്കൾ നഷ്ടമായ രാജശ്രീയെ അബ്ദുല്ലയും ഖദീജയുമാണ് വളർത്തി വലുതാക്കിയത്.
പന്ത്രണ്ട് വർഷമായി രാജശ്രീയുടെ ഉപ്പയും ഉമ്മയും ഇവരാണ്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ബാലചന്ദ്രന്റെയും ജെ.ജയന്തിയുടെ മകൻ വിഷ്ണുപ്രസാദ് ആണ് രാജശ്രീക്ക് താലി ചാർത്തിയത്. മാന്യോട്ട് ദേവാലയത്തിൽ വിഭവസമൃദ്ധമായ സത്കാരവും ഒരുക്കിയിരുന്നു. ജാതിമത ഭേദമന്യേ നൂറുക്കണക്കിന് ആൾക്കാർ വിവാഹത്തിൽ പങ്കെടുത്തു.