ന്യൂഡൽഹി: നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റുന്നത്.
കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. ജനുവരിയിലാണ് നിര്‍ഭയക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1ന് നടപ്പാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ വധശിക്ഷ മാറ്റിവച്ചിരിക്കുകയായിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു പെണ്‍കുട്ടിയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ച് പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.