ms-mani

കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ് മണിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപർ എന്ന നിലയിൽ അദ്ദേഹം മാദ്ധ്യമ പ്രവർത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

" കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാൻ എം.എസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും ഊഷ്മളമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സാഹിത്യ രംഗത്തു പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം സദാ ഇടപെട്ടിരുന്നു" -മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാള മാധ്യമ രംഗത്തെ അതികായനായ എം.എസ് മണിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കേരള കൗമുദിയുടെയും കലാ കൗമുദിയുടെയും മുഖ്യ പത്രാധിപർ എന്ന നിലയിൽ അദ്ദേഹം മാധ്യമ പ്രവർത്തനത്തിനും സമൂഹത്തിനും അമൂല്യമായ സംഭാവനകളാണ് നൽകിയത്. പത്രലേഖകനിൽ തുടങ്ങി പത്രാധിപരിൽ എത്തിയ അദ്ദേഹം മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഉചിതമായ അംഗീകാരമാണ് ഇത്തവണത്തെ സ്വദേശാഭിമാനി-കേസരി പുരസ്കാരം.

കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന പല പ്രശ്നങ്ങളിലും ശക്തമായ നിലപാടെടുക്കാൻ എം.എസ് മണിക്ക് കഴിഞ്ഞിരുന്നു. വിയോജിപ്പുള്ള ഘട്ടങ്ങളിലും എല്ലാവരുമായും ഊഷ്മളമായ സ്നേഹബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. സാഹിത്യ രംഗത്തു പുതിയ തലമുറയെ വളർത്തിക്കൊണ്ടുവരുന്നതിൽ കലാ കൗമുദിയുടെ നേതൃത്വത്തിലിരുന്ന് അദ്ദേഹം സദാ ഇടപെട്ടിരുന്നു. അനേകം മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിലും എം എസ് മണിയുടെ സംഭാവന വലുതാണ്. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുന്നതോടൊപ്പം കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.