ന്യൂഡൽഹി: ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌ശക്തിയായെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ 2019ലെ റിപ്പോർട്ട് വ്യക്തമാക്കി. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂ.
2.94 ലക്ഷം കോടി ഡോളർ ജി.ഡി.പി മൂല്യവുമായാണ് അഞ്ചാംസ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയത്. ബ്രിട്ടന് 2.83 ലക്ഷം കോടി ഡോളറും ഫ്രാൻസിന് 2.71 ലക്ഷം കോടി ഡോളറുമാണ് മൂല്യം. ഇന്ത്യയുടെ ഉപഭോക്തൃ വാങ്ങൽശേഷി ജപ്പാനെയും ജർമ്മനിയെയും പിന്തള്ളി, 10.51 ലക്ഷം കോടി ഡോളറിലുമെത്തി. അതേസമയം, ഉയർന്ന ജനസംഖ്യ മൂലം ഇന്ത്യയുടെ ആളോഹരി വരുമാനം 2,170 ഡോളർ മാത്രമാണ്. അമേരിക്കയിൽ ഇത് 62,794 ഡോളറാണ്.
$2.94 ലക്ഷം കോടി
ഇന്ത്യയുടെ ജി.ഡി.പി മൂല്യം
ബ്രിട്ടൻ : $2.83 ലക്ഷം കോടി
ഫ്രാൻസ് : $2.71 ലക്ഷം കോടി
മുന്നേറ്റ രഹസ്യം
1990കളിലെ ആഗോളവത്കരണം വഴി ഇന്ത്യയെ തുറന്ന വിപണിയാക്കി മാറ്റിയ അന്നത്തെ സർക്കാരുകളുടെ തീരുമാനം.
വിദേശ വ്യാപാരം, നിക്ഷേപം എന്നിവയിലെ നിയന്ത്രണം കുറച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം
60%
ഇന്ത്യയുടെ സേവനമേഖല ലോകത്തെ ഏറ്റവും വേഗം വളരുന്നതാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 60 ശതമാനവും തൊഴിൽമേഖലയിൽ 28 ശതമാനവും ഈ മേഖലയുടെ വകയാണ്.
5%
നടപ്പുവർഷം ഇന്ത്യൻ ജി.ഡി.പി വളർച്ച 7.5 ശതമാനത്തിൽ നിന്ന് 5% ആയി കൂപ്പുകുത്തുമെന്നും റിപ്പോർട്ടിലുണ്ട്.