കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഗീത നിശ നടത്തിയ ശേഷം സ്വരൂപിച്ച പണം സർക്കാരിലേക്ക് അടയ്ക്കാതെ ഭാരവാഹികൾ മുക്കുവാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്. പരിപാടിയിൽ നിന്നും ലഭിച്ച തുകയിൽ ഒരു ചില്ലിക്കാശ് പോലും ദുരിതാശ്വാസ നിധിയിൽ അടച്ചില്ല എന്ന ആരോപണവുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ആദ്യം രംഗത്തുവന്നിരുന്നു. പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുക എന്ന സദുദ്ദേശത്തോടെ പരിപാടി നടത്തുന്നതിനാൽ സ്‌റ്റേഡിയം സൗജന്യമായി നൽകുവാൻ സ്‌പോർട്സ് സെന്റർ തീരുമാനിച്ചിരുന്നു. എന്നാൽ തുക അടച്ചില്ലെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ വിശദാംശങ്ങൾ ചോദിച്ചു കൊണ്ട് സ്‌പോർട്സ് സെന്റർ ഭാരവാഹികൾ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
ജനുവരിമാസം അയച്ച കത്തിന് മറുപടി നൽകാതെ സംഘാടകർ മൗനം പാലിക്കുകയായിരുന്നു. 2020ൽ ജനുവരി മൂന്നിനാണ് സ്‌പോർട്സ് സെന്റർ കത്തയച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അടയ്ക്കാൻ വേണ്ടി പരിപാടി സംഘടിപ്പിക്കുന്നു എന്ന് പറഞ്ഞ് നിങ്ങൾ സൗജന്യമായി വേദി ഉപയോഗിച്ചു. എന്നാൽ ആ പണം അടച്ചിട്ടുണ്ടോ അല്ലെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണ്?'എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനും ഒരു മാസം കഴിഞ്ഞാണ് വിവരാവകാശ രേഖപ്രകാരം പണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചത്. ഇതോടെ സംഭവം വലിയ വിവാദമാവുകയും 6,22,000 രൂപയുടെ ചെക്ക് നൽകി സംഘാടകർ തടിയൂരുകയുമായിരുന്നു. എന്നാൽ പരിപാടി സംഘടിപ്പിച്ചവർ തട്ടിപ്പ് നടത്തുവാൻ ശ്രമിച്ചു എന്നതിന്റെ തെളിവുകൾ ഒന്നിനുപുറകേ വരുമ്പോഴും അന്വേഷണം കാര്യക്ഷമമാക്കാതെ പൊലീസ് ഉഴപ്പുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം എറണാകുളം കളക്ടർ ഉത്തരവിട്ടിരുന്നു.
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴിൽ 'കരുണ' സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന വാദവും സംഘാടക സമിതിയിലുള്ള സിനിമാ സംവിധായകൻ ആഷിഖ് അബു ഉയർത്തിയിരുന്നു. എന്നാൽ സ്‌പോർട് സെന്റർ അയച്ച കത്തിലെ ഉള്ളടക്കം പരിശോധിച്ചാൽ ഇത് കളവാണെന്ന് തെളിയും. ഇതുകൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരിൽ ഒരാളും സംഗീതജ്ഞനുമായ ബിജിബാൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തുവന്നിരുന്നു.
അതേസമയം, മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയായി എറണാകുളം കളക്ടറുടെ പേരും സമ്മതമില്ലാതെ സംഘാടകർ ഉപയോഗിച്ചതും വിവാദമായി. തന്റെ പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി ഉണ്ടാകുമെന്ന് അറിയിച്ച് കളക്ടർ എസ്.സുഹാസ് ബിജിബാലിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനോട് അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടത്.