children-died-malappuram

മലപ്പുറം: ഒമ്പത് വർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചവർ. ഇന്ന് രാവിലെയാണ് ആറാമത്തെ കുട്ടി മരണത്തിന് കീഴടങ്ങിയത്. 93 ദിവസമായിരുന്നു പ്രായം. രാവിലെ പത്ത് മണിയോടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അടക്കുകയും ചെയ്തിരുന്നു.

മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. ഒരു വയസിന് താഴെയുള്ളപ്പോഴാണ് അഞ്ച് കുട്ടികളുടെയും മരണം സംഭവിച്ചത്. ഒരു കുട്ടി മരിച്ചത് നാലര വയസിൽ. അതേസമയം, മൃതദേഹങ്ങളൊക്കെ ഖബറടക്കിയത് പോസ്റ്റ്മോർട്ടം നടത്താതെയാണ് എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മൂന്നാമത്തെ കുട്ടി മരിച്ചപ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നെന്നും, ദുരൂഹതകളില്ലെന്നും റഫീഖിന്റെ സഹോദരി പറഞ്ഞു.

അതേസമയം, രാവിലെ മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്നുതന്നെ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് മലപ്പുറം എസ്.പി യു.അബ്ദുൾ കരീം അറിയിച്ചു. 2010ലാണ് ആദ്യ മരണം സംഭവിച്ചത്. മരണകാരണം അപസ്‌മാരമാണെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ സംശയം തോന്നിയ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.