vava-suresh

അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. മെഡിസിൻ വിഭാഗം മേധാവി ഡോ. രവി കുമാർ കുറുപ്പ്, മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അരുണ, ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് പ്രൊഫസർ ഡോ.അനിൽ സത്യദാസ്, ഹേമറ്റോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശ്രീനാഥ് എന്നിവരാണ് ബോർഡിൽ ഉള്ളത്. അണുബാധ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെ പത്തനാപുരം കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രാഥമിക ശൂശ്രൂഷയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടത്തി ചില ലോക്കൽ ഓൺലൈൻ സൈറ്റുകൾ വ്യാജപ്രചരണം ആരംഭിച്ചതോടെ തന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വാവ സുരേഷ് തന്നെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയുണ്ടായി. തനിക്ക് വേണ്ടി പ്രാർത്ഥിച്ച് അഭ്യുദയകാംക്ഷികൾക്ക് വാവ സുരേഷ് നന്ദി അറിയിക്കുകയും ചെയ്‌തു.