തിരുവനന്തപുരം: കേരള കൗമുദി മുൻ എഡിറ്റർ ഇൻ ചീഫും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായ എം.എസ്. മണിക്ക് (79) കേരളത്തിന്റെ അന്ത്യാഞ്ജലി.. വൈകിട്ട് അഞ്ചിന് കലാകൗമുദി ഗാർഡൻസിലെ വസതിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.. . രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു.
കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവീ സുകുമാരന്റെയും മൂത്തമകനാണ്. 1941 നവംബർ 4ന് കൊല്ലം മയ്യനാട്ടാണ് ജനനം. ആനുകാലിക പ്രസിദ്ധീകരണമായി 'കേരളകൗമുദി' ആരംഭിച്ച മുത്തച്ഛൻ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തിൽ വീട്ടിലായിരുന്നു ബാല്യം. പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്സ് കോളേജ്) നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസായശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവപ്രവർത്തകനായിരുന്നു.
1961ൽ കേരളകൗമുദി ഡൽഹി ലേഖകനായി ചുമതലയേറ്റു. നാലുവർഷം പാർലമെന്റ് ലേഖകനായിരുന്നു. 1962ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്തു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും ഇന്ത്യൻ യൂണിയനോട് ചേർക്കാൻ ഗോവയിൽ ഇന്ത്യൻ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്‌ക്ലൂസീവ് വാർത്തകളായിരുന്നു. അക്കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ഗോപാലനോടൊപ്പം വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നിവരധി യോഗങ്ങളിൽ പങ്കെടുത്തു. 1962ൽ ചൈനീസ് സൈന്യം അസമിലും മേഘാലയയിലും കടന്നു കയറിയ വാർത്തയും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാൻ ബോംധിലയിലെത്തിയ ഇന്ത്യൻ റെഡ്‌ക്രോസ് സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. അക്കാലത്ത് ബോംധിലയിലെ ആദിവാസികളെക്കുറിച്ച് അദ്ദേഹം റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസ് നടത്തിയ ശ്രമങ്ങൾ പുറത്ത് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി.കെ. ആർ നാരായണനെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച കേരളകൗമുദിയിലെ മുഖപ്രസംഗം എം.എസ്. മണിയുടേതായിരുന്നു.
കെ. ആർ. നാരായണൻ രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സംഘാംഗമായി രണ്ടാഴ്ചയിലധികം ബ്രിട്ടനിൽ പര്യടനം നടത്തിയ അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയോടൊപ്പം പഴയ സോവിയറ്റ് യൂണിയനിലെ താഷ്‌കന്റ്, ഉസ്ബക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളും ഹംഗറി, ചെക്കോസ്ളാവാക്യ, യുഗോസ്ലാവ്യ എന്നീ രാജ്യങ്ങളും സന്ദർശിച്ചു
അമേരിക്ക, ബ്രിട്ടൻ, യു.എസ്.എസ്.ആർ, പശ്ചിമ പൂർവ ജർമ്മനികൾ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർക്കാരിന്റെ ക്ഷണപ്രകാരം ആ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈജിപ്ത്, ഇസ്രയേൽ, സ്വീഡൻ, നോർവേ, ഡെന്മാർക്ക്, തായ് വാൻ, സിംഗപ്പൂർ, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുണ്ട്.
അമേരിക്കയിലെ ഗ്രാന്റ് കാനിയനെ വർണിക്കുന്ന 'സ്വർഗം ഭൂമിയിലേക്ക് ഇറങ്ങിവരുന്നു' (1970) എന്ന യാത്രാവിവരണമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി.
കേരള സർക്കാരിന്റെ അറിവോടെ കോട്ടയത്തെ ക്രൈസ്തവ പ്രമാണികൾ വനം കൊള്ളയടിച്ചത് തുറന്നുകാട്ടിയ 'കാട്ടുകള്ളന്മാർ' (1974) എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി അംഗം, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ആൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ പരമോന്നത മാദ്ധ്യമ പുരസ്കാരമായ സ്വദേശാഭിമാനി പുരസ്ക്കാരവും അംബേദ്‌കർ അവാർഡും നേടിയിട്ടുണ്ട്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ്എഡിറ്റർ സുകുമാരൻ മണി മകനുമാണ്.
കേരളകൗമുദി മുൻ റസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രൻ മരുമകനും ഫ്രഞ്ച് കൾച്ചറൽ സെന്റർ മുൻ ഡയറക്ടർ അമേലി വെയ്ജൽ മരുമകളുമാണ്. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. കേരളകൗമുദി' ചീഫ് എഡിറ്റർ ദീപു രവി, മാനേജിംഗ് ഡയറക്ടർ ദർശൻ രവി എന്നിവർ സഹോദരപുത്രന്മാരാണ്
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, പ്രൊഫ. കെ.വി. തോമസ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാർ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ അന്ത്യോപചാരമർപ്പിക്കാനെത്തി.