തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകൾ കാണാതായത് സംബന്ധിച്ചുള്ള സി.എ.ജി റിപ്പോർട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രെെംബ്രാഞ്ച് കണ്ടെത്തൽ ശരിവച്ചു. ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാസ് മേത്തയോട് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ വാക്കാൽ നിർദേശം നൽകിയത്. പൊലീസുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിവാദമായതിന് പിന്നാലെയാണ് ചട്ടവിരുദ്ധമായ കൂടുതൽ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകൾ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കും.
എന്നാൽ, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കൂടി ഉൾപ്പെട്ട സമിതി സാധൂകരിച്ച് നൽകിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകൾ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചിരുന്നു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.