കണ്ണൂർ: പിഞ്ചു കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് കൊടുവള്ളി ഹൗസിൽ ശരണ്യയെ (24) വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. അയൽക്കാരും ബന്ധുക്കളുമുൾപ്പെടെയുള്ളവർ ശരണ്യയ്ക്കെതിരെ പ്രതിഷേധിച്ചു. പ്രതിയെ മർദിക്കാനുള്ള ശ്രമവുമുണ്ടായി.
'പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള് ചെയ്യും, ആ കുഞ്ഞിനെ എവിടെ എറിഞ്ഞോ അവിടെയാണ് അവളുടെയും അവസാനം. ഈ നാട്ടിൽ ഇത്രയ്ക്കും ക്രൂരമായ ഒരു സ്ത്രീ ഉണ്ടെന്നത് ഞങ്ങൾക്കും അപമാനമാണ്. അമ്മമാരായ ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് അവൾ പോയത്.'-അയൽക്കാർ പറയുന്നു.
കണ്ണൂർ ടൗൺ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റുചെയ്‌തത്. ഇവരുടെ മകൻ വിയാനെയാണ് (ഒന്നര)ശരണ്യ കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് തയ്യിൽ കടപ്പുറത്ത് കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു. ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഡിവൈ.എസ്.പി പറഞ്ഞു.