തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 350തോളം വെടിയുണ്ടയുടെ വ്യാജ കെയ്സുകൾ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എസ്.എ.പി ക്യാമ്പിലെ പോഡിയത്തിൽ സ്ഥാപിച്ച എംബ്ലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവം ഗുരുതരമായ കുറ്റകൃത്യമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
അതേസമയം പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും, മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂർ മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് തള്ളിയത്.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന സി.എ.ജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.