ലോകത്ത് നടന്നിട്ടുള്ള കപ്പൽ അപകടങ്ങളിൽ എന്നും ഓർമ്മയിലിരിക്കുന്ന അപകടമാണ് നൂറ്റാണ്ടിന് മുൻപ് ടൈറ്റാനിക്കിനുണ്ടായത്. കൂറ്റൻ മഞ്ഞുമലയിൽ ഇടിച്ച് രണ്ടായി പിളർന്ന് കടലിന്റെ അടിത്തട്ടിലേക്ക് മറഞ്ഞ ടൈറ്റാനിക്കിനെ കുറിച്ച് പല കഥകളും പ്രചരിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന് സംഭവിച്ച അപകടത്തെകുറിച്ച് പുറം ലോകത്തെ അറിയിക്കുന്നതിനായി പലവിധ പര്യവേഷണങ്ങ പല കാലത്തായി നടത്തിയിട്ടുണ്ട്. ഇപ്പോഴും അത്തരം പഠനങ്ങൾ തുടരുകയാണ്. കടൽപ്പരപ്പിൽ നിന്നും ഏകദേശം പന്ത്രണ്ടായിരത്തോളം അടി താഴെയായിട്ടാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നത്. ഈ അവശിഷ്ടങ്ങളിൽ ട്രൈറ്റൻ എന്ന അന്തർവാഹിനി ഇടിച്ച വാർത്തയാണ് ഒടുവിൽ പുറത്തു വരുന്നത്.
പര്യവേഷണത്തിന്റെ ഭാഗമായി കപ്പൽ അവശിഷ്ടങ്ങളുടെ അടുത്തെത്തി ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അന്തർവാഹിനി കപ്പലിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ടൈറ്റാനിക്കിൽ നിന്നും ഒരു ഭാഗം അടർന്ന് മാറുകയും ചെയ്തു. കപ്പലിന്റെ മുൻഭാഗത്താണ് അന്തർവാഹിനി ഇടിച്ചത്. കടലിന്റെ അടിത്തട്ടിൽ ശക്തമായ അടിയൊഴുക്കുണ്ടായതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ വർഷം ജൂലായിലാണ് അപകടം സംഭവിച്ചത്. ആർഎംഎസ് ടൈറ്റാനിക് കോർപറേഷൻ എന്ന കമ്പനിക്കാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ എടുക്കാൻ നിയമപരമായി അനുമതിയുള്ളത്.