സൂറത്ത്: ഏതാനും ദിവസം മുൻപാണ് ഗുജറാത്തിലെ വനിതാ കോളേജിൽ വിദ്യാർത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ച് പ്രിൻസിപ്പൽ പരിശോധന നടത്തിയ സംഭവം വിവാദമായി മാറിയത്. ഭുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിട്യൂട്ടിലാണ് സംഭവത്തിൽ ആർത്തവമുള്ള പെൺകുട്ടികൾ ഹോസ്റ്റലിന്റെ അടുക്കളയിൽ കയറി എന്നാരോപിച്ച് കോളേജിലെ പ്രിൻസിപ്പൽ കോളേജിലെ 68 വിദ്യാർത്ഥിനികളുടെ വസ്ത്രം ഉരിഞ്ഞ് പരിശോധന നടത്തിയത്. എന്നാൽ ഇത്തവണ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനാണ് തങ്ങളുടെ വനിതാ ട്രെയിനി ക്ലർക്കുമാരെ സമാനമായ രീതിയിൽ അപമാനിച്ചത്.
കോർപറേഷൻ അധികൃതർ നിയോഗിച്ച ലേഡി ഗൈനക്കോളജി ഡോക്ടർമാർ നിർബന്ധപൂർവം ഇവരുടെ വസ്ത്രം അഴിപ്പിച്ച ശേഷം സ്വകാര്യഭാഗങ്ങളിൽ വിരലുകൾ കടത്തി പരിശോധിക്കുകയും അപമാനകരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായാണ് വനിതാ ട്രെയിനികൾക്ക് ഇത്തരത്തിലെ മോശമായ അനുഭവം നേരിടേണ്ടതായി വന്നത്. ഏകദേശം നൂറോളം സ്ത്രീകൾ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇവരെ സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റീസേർച്ച് എന്ന സ്ഥാപനത്തിൽ കൊണ്ടുപോയ ശേഷം വേണ്ടവിധം മറയ്ക്കാത്ത മുറിയിൽ വച്ച് ഡോക്ടർമാർ പരിശോധിക്കുകയായിരുന്നു. ഇവർ നിന്ന മുറിയിൽ അകത്തുനിന്നുമുള്ള കാഴ്ച്ചകൾ മറയ്ക്കാൻ ഒരു കർട്ടൻ മാത്രമാണ് ഉണ്ടായിരുന്നത്.ഇവരുടെ സ്വകാര്യ സ്ഥലത്ത് വിരൽ കടത്തി പരിശോധിച്ച ശേഷം 'ഗർഭിണി ആയിട്ടുണ്ടോ' എന്ന ചോദ്യവും ഡോക്ടർമാർ ചോദിച്ചു.
ചില ഡോക്ടർമാർ തങ്ങളോട് അങ്ങേയറ്റം അപമാനകരമായ രീതിയിലാണ് പെരുമാറിയതെന്നും യുവതികൾ ആരോപിക്കുന്നു. സംഭവത്തിൽ എസ്.എം.സി എംപ്ലോയീസ് യൂണിയൻ മുനിസിപ്പൽ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രൊബേഷൻ കാലഘട്ടം അവസാനിച്ച ജോലിക്കാർക്കാണ് മുനിസിപ്പൽ കോർപറേഷൻ ഫിറ്റ്നസ് ടെസ്റ്റ് നിർദേശിക്കുന്നത്.