ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,മകൾ ഇവാങ്ക, മരുമകൻ ജാറദ് കഷ്നർ, മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും നൂറോളം മാദ്ധ്യമപ്രവർത്തകരും ഇന്ത്യയിലേക്ക് വരും.
അഹമ്മദാബാദ് വിമാനത്താവളം മുതൽ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികൾക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. അവിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥികളെ സ്വീകരിക്കും. രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് പോകുന്ന അമേരിക്കൻ പ്രസിഡന്റും കുടുംബവും മൗര്യ ഹോട്ടലിൽ താമസിക്കും.
ചൊവ്വാഴ്ച ഹൈദരാബാദിലാണ് അയുധക്കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിർണായക ചർച്ച നടക്കുക. അതേസമയം,ട്രംപിന്റെ സന്ദർശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്‍റിന്‍റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യൻ സൈനികരും സുരക്ഷയൊരുക്കും.