suja-susan-george-

തിരുവനന്തപുരം: മലയാളം മിഷന്റെ പരിപാടിയിൽ സ്വാഗത പ്രസംഗം പൂർത്തിയാകും മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയതിൽ പ്രതികരണവുമായി സ്വാഗത പ്രാസംഗിക. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജാ സൂസൻ ജോർജാണു മുഖ്യമന്ത്രിയെ ന്യായീകരിച്ചു രംഗത്തെത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുജാ സൂസന്റെ പ്രതികരണം. മലയാളം മിഷന്റെ മലയാളഭാഷ പ്രതിഭാ പുരസ്‌കാര സമർപ്പണ വേദിയിൽ എന്താണു സംഭവിച്ചതെന്ന് വിശദമാക്കുന്ന കുറിപ്പാണ് സുജാ സൂസൻ പങ്കുവച്ചത്. ‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന്റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ’ എന്ന തലക്കെട്ടോടെയാണ് സുജയുടെ കുറിപ്പ്.

വളരെ സൗഹൃദത്തിലും ക്ഷമാപണത്തോടെയുമാണു മുഖ്യമന്ത്രി സ്വാഗത പ്രസംഗത്തിനിടെ ഇടപെട്ടതെന്നും അദ്ദേഹത്തിന്റെ നടപടിയെ പലരും ധാർഷ്ട്യമായി ചിത്രികരിക്കുകയാണെന്നും സുജ പറയുന്നു. മുഖ്യമന്ത്രി വന്നപ്പോൾ തന്നെ ഒറ്റവാചകത്തിൽ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ, നിങ്ങൾക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോ എന്ന് പറഞ്ഞതനുസരിച്ചാണ് താൻ സ്വാഗതം തുടങ്ങിയതെന്ന് സുജ വ്യക്തമാക്കുന്നു. അതിനിടയിൽ ഞാന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടെന്നും വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അർത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞതെന്നും സുജ പറഞ്ഞു.

സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്‍റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ?

ഇന്നത്തെ മാധ്യമങ്ങളുടെ ഒരു കിടുക്കന്‍ വാര്‍ത്തയുടെ ഇരയായിരുന്നല്ലോ ഞാന്‍. പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ര വലിയ ഞെട്ടലായില്ല. 130 പ്രവാസികള്‍ പങ്കെടുക്കുന്ന ക്യാംപ് നടത്തുന്ന തിരക്കിലാണെന്നതിനാല്‍ അതിനൊട്ട് നേരവും കിട്ടിയില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ അയ്യങ്കാളി ഹാളില്‍ ഉണ്ടായതെന്നു പറയണമെന്ന് ഇപ്പോള്‍ തോന്നുന്നു. മലയാളം മിഷന്‍റെ ഭരണസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മലയാണ്മ 2020 എന്ന പേരില്‍ മലയാളം മിഷന്‍ വാര്‍ഷികവും അധ്യാപകരുടെ ക്യാംപും ഫെബ്രുവരി 21 മുതല്‍ സംഘടിപ്പിച്ചിരുന്നു. ഭാഷാപ്രതിഭാപുരസ്കാര വിതരണം, റേഡിയോ മലയാളത്തിന്‍റെ ഉദ്ഘാടനം, സമ്മാനവിതരണം എന്നിവയെല്ലാം ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കേണ്ടതുമായിരുന്നു. (നിര്‍വഹിക്കുകയും ചെയ്തു).

അടിയന്തരമായി നിര്‍വഹിക്കേണ്ടതും പങ്കെടുക്കേണ്ടതുമായ പല പരിപാടികളും മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ വരികയും മുഖ്യമന്ത്രി ആ ദിവസം ഇഞ്ചോടിഞ്ചു തിരക്കില്‍ പെടുകയും ചെയ്തിരുന്നു. ഇതെല്ലാം ഞങ്ങള്‍ക്ക് അറിവുള്ളതുമാണ്. കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പുറത്തു നിന്ന് വന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം അത്രയും പ്രധാനപ്പെട്ടതാകയാല്‍ മാത്രമാണു യോഗസ്ഥലത്തു വന്നു പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ ഒറ്റവാചകത്തില്‍ സ്വാഗതം പറയട്ടെ എന്നു ചോദിച്ചെങ്കിലും അതു വേണ്ട അതെല്ലാം അതിന്‍റെ വഴിക്കു നടക്കട്ടെ, നിങ്ങള്‍ക്ക് മലയാളം മിഷനെക്കുറിച്ചു ധാരാളം പറയാനുണ്ടാകുമല്ലോ എന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ സ്വാഗതം തുടങ്ങിയത്.

അതിനിടയില്‍ ഞാന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അതു പറഞ്ഞത്. പലപ്പോഴും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും വിശ്വസിച്ചു പോയിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടതിനു സമാനമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ചമച്ചിട്ടുള്ളതെങ്കില്‍ അമ്പേ കഷ്ടം എന്നേ പറയാനുള്ളു.!

മുഖ്യമന്ത്രി മലയാണ്മയില്‍ സംസാരിക്കാന്‍ തയാറാക്കിയ പ്രസംഗം മുഴുമിപ്പിച്ചില്ലല്ലോ എന്ന ഒറ്റ നിരാശയേ എനിക്കു തോന്നിയുള്ളു. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കഠിനമായി അധ്വാനിച്ച്, വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മലയാളം മിഷന്‍ എന്ന സ്ഥാപനത്തെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാന്‍ ഇപ്പോഴത്തെ മലയാളം മിഷന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയര്‍മാനായ മുഖ്യമന്ത്രി തന്നെ പ്രവാസികളുള്‍ക്കൊള്ളുന്ന ഒരു സദസ്സില്‍ പറയുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും വലിയ അംഗീകാരമാകും. അതു നടക്കാത്തതില്‍ വിഷമം ഉണ്ട്. അയ്യോ ടീച്ചറേ എന്ന് ഖേദിച്ച ഒരുപാടു പേരുണ്ട്. ഒരു ഖേദത്തിന്‍റെയും കാര്യമില്ല. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളും ചിലപ്പോള്‍ വലിയ വെല്ലുവിളികളും നേരിട്ടല്ലാതെ ഒന്നിനെയും മുന്നോട്ടു നയിക്കാനാകില്ല. അല്ലെങ്കില്‍ നിന്നിടത്തു നിന്നു വട്ടം ചുറ്റി നേരം വെളുപ്പിക്കേണ്ടി വരും.