തൃപ്പൂണിത്തുറ: രാത്രിയിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മ തലയിൽ പാമ്പുകടിയേറ്റ് മരിച്ചു. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്പ്യാർകുളങ്ങരയിൽ റിട്ട വില്ലേജ് ജീവനക്കാരൻ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. രോഗബാധിതനായ ഭർത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച് കിടന്ന സെലീന തലയിൽ എന്തോ കടിച്ചതു പോലെ തോന്നിയപ്പോൾ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചു. ഒാടിയെത്തിയ മകൾ പാമ്പ് മുറിയുടെ മൂലയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടതിനെ തുടർന്ന് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ അയൽവാസികൾ സെലീനയെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തുള്ള പായൽ നിറഞ്ഞ കുളത്തിൽ നിന്നാണ് പാമ്പെത്തിയതെന്നാണ് നിഗമനം. നിർമ്മാണം പൂർത്തിയാകാത്ത വീടിന്റെ പാളികളില്ലാത്ത ജനാലയിലൂടെ പാമ്പ് വീടിനകത്ത് കടന്നതാകാമെന്ന് നാട്ടുകാർ പറഞ്ഞു. സമീപവാസികൾ വീടിനകമാകെ തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. മകൾ:സീജ, മരുമകൻ:തങ്കച്ചൻ