കൊല്ലം: കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മതതീവ്രവാദ, മാവോയിസ്റ്റ് സംഘടനകളിലേക്ക്. കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും തമിഴ്നാട്ടിലെയും തീവ്രവാദ സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
പല തീവ്രവാദ സംഘടനകളുടെ പക്കലും പാക് നിർമ്മിത വെടിയുണ്ടകളുണ്ടെന്ന് എൻ.ഐ.എയ്ക്ക് രഹസ്യ വിവരമുണ്ട്. വർഷങ്ങൾക്ക് മുൻപ് കുളത്തൂപ്പുഴയ്ക്ക് സമീപമുള്ള വനപ്രദേശങ്ങളിൽ തീവ്രവാദ സംഘടനകൾ തമ്പടിച്ചിട്ടുണ്ട്. വെടിയുണ്ട പൊതിഞ്ഞിരുന്നത് ജനുവരി 28ലെ രണ്ട് പത്രങ്ങളിലായതിനാൽ, 28നുശേഷം അതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങൾ സി.സി ടി വികളിൽ നിന്നും ശേഖരിച്ച് പരിശോധിക്കുന്നു. വെടിയുണ്ടകൾ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് സി.സി ടി.വി കാമറകളില്ല. ഇരു ദിശകളിലും അര കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളത്. സംശയാസ്പദമായി തോന്നുന്ന വാഹനങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.എ.ടി.എസ് മേധാവി അനൂപ് കുരുവിള അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോഴും പുനലൂർ ഡിവൈ.എസ്.പിയാണ്. എ.ടി.എസിന് കൈമാറുമെന്ന് ഡി.ജി.പി ഞായറാഴ്ച പറഞ്ഞെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
തമിഴ്‌നാട്ടിലെ
വൈദ്യുതി ബിൽ
കുളത്തൂപ്പുഴയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത് രണ്ട് മലയാളം പത്രങ്ങളുടെ താളുകളിലാണ്. ഇതിലൊരു പത്രത്തിന്റെ താൾ കിളിമാനൂർ എഡിഷൻ ലോക്കൽ പേജാണ്. രണ്ടാമത്തെ പത്രത്തിന്റെ താൾ പത്തനാപുരം മേഖലയിലേതാണെന്ന് സ്ഥിരീകരിച്ചു.
തിരുനെൽവേലിയിലെ കോഴി ഫാമിന്റെ വൈദ്യുതി ബില്ലും കോഴികൾക്ക് ഹോർമോൺ കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിഞ്ചുകളും വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് തൊട്ടടുത്ത് നിന്നു കണ്ടെത്തിയിരുന്നു. ഈ സിറിഞ്ചുകൾ കുളത്തൂപ്പുഴയ്ക്ക് സമീപമുള്ള കോഴി ഫാമിൽ നിന്നും ഉപേക്ഷിച്ചതാണ്..
എ.ടി.എസ് ഉദ്യോഗസ്ഥരും കൊല്ലം റൂറൽ പൊലീസും കോഴി ഫാം ഉടമയെയും തൊഴിലാളികളെയും ചോദ്യം ചെയ്തെങ്കിലും വെടിയുണ്ടകളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ബിൽ തമിഴ്നാട്ടിലെ തന്റെ ഫാമിലേതാണെന്ന് ഉടമ വ്യക്തമാക്കി.വെടിയുണ്ട റോഡ് വക്കിലെത്തിയതുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ അന്വേഷിക്കാൻ റൂറൽ പൊലീസിലെ എസ്.ഐമാരെയും സി.ഐമാരെയും ഉൾപ്പെടുത്തി നാല് സംഘങ്ങൾ രൂപീകരിച്ചു.
കുളത്തൂപ്പുഴ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ടകൾ ഇന്നലെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. എ.ടി.എസ് സംഘം വീണ്ടും വെടിയുണ്ടകൾ പരിശോധിച്ച ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
'' . വെടിയുണ്ടയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് ചെറിയ ചില തുമ്പുകൾ ലഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തതയുണ്ടാവും.''
-എസ്. ഹരിശങ്കർ,
റൂറൽ എസ്.പി, കൊല്ലം