തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളിൽ തന്റെ ഭാഗത്ത് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഇക്കാര്യമാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള ചർച്ചയിൽ വ്യക്തമാക്കിയതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അസ്വാരസ്യങ്ങൾ പറഞ്ഞു തീർക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്നും മുല്ലപ്പള്ളി മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
സത്യത്തിൽ കോൺഗ്രസിൽ അസ്വാരസ്യങ്ങൾ ഒന്നുമില്ല.പ്രതിപക്ഷ നേതാവകട്ടെ, ഞാനാകട്ടെ. അല്ലെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാകട്ടെ, അല്ലെങ്കിൽ കോൺഗ്രസിലെ സീനിയർ നേതാക്കളിൽ ആരെങ്കിലുമാകട്ടെ, എന്തെങ്കിലും അസ്വാരസ്യം ഉള്ളതായി എനിക്കറിയില്ല
ഒരു വർഷവും മൂന്നു മാസവും കഴിഞ്ഞു ഞാൻ കെ.പി.സി.സി പ്രസിഡന്റായിട്ട് എല്ലാവരേടയും ഒരു മിച്ച് കൊണ്ടുപോകാൻ പരമാവധി പരിശ്രമിച്ച ആളാണ്. എന്റെ ഭാഗത്ത് ഇന്നുവരെ വീഴ്ചയുണ്ടായിട്ടില്ല എല്ലാകാര്യങ്ങളിലും ചർച്ച നടത്തി. അവരുടെ അഭിപ്രായവും കേട്ട് അത് സമന്വയിപ്പിച്ചുകൊണ്ടാണ് ഞാൻ ഈ പാർട്ടിയെ കൊണ്ടു പോകുന്നത്. അന്ന് നടന്നത് സ്വതന്ത്രമായ ചർച്ചയാണ് അത്തരം ചർച്ചകൾക്ക് ഞാൻ അനുവാദം കൊടുത്തിട്ടുണ്ട്. മറുപടി പോലും ആ ചർച്ചയ്ക്ക് പറഞ്ഞില്ല. അതെല്ലാം ആസ്വദിച്ചു. അതു കഴിഞ്ഞിട്ട് പത്രസമ്മേളനത്തിൽ എന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു. പിറ്റേദിവസം പത്രങ്ങളിൽ വന്ന വാർത്ത മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. അതിൽഞാൻ ഖേദിക്കുന്നു. വാർത്ത ചോർന്നത് സംഭവിക്കാൻ പാടില്ലായിരുന്നു. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവയ്ക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മൻചാണ്ടിയോടും ആലോചിച്ചാണ് മുന്നോട്ടു പോകുന്നത്. ഈ പാർട്ടിയെ ഒറ്രക്കെട്ടായി കൊണ്ടുപോകാൻ ഇത് ആവശ്യമാണ്.
കോൺഗ്രസ് കുട്ടനാട് സീറ്റ് എടുക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ല. കോൺഗ്രസിനെതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു.