trump-modi

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറിലും ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്.

മൂന്ന് ധാരണാ പത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. മാനസികാരോഗ്യ രംഗത്തെ ചികിത്സ സഹകരണത്തിനും കരാറായി. ആഭ്യന്തര സുരക്ഷാ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കും. മരുന്നുകളുടെ സുരക്ഷ,​ ഇന്ധനം എന്നിവയിലും സഹകരിക്കും. ഇന്ത്യയുമായുള്ള പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി–എക്സോൺമൊബിൽ കരാറിലും ധാരണയായി. ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പാണ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ഭാര്യ സവിത കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചത്.

അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് യു.എസ് പ്രസിഡന്റിനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. വൈകീട്ട് ഏഴു മണിയോടെ ട്രംപ് വീണ്ടും രാഷ്ട്രപതി ഭവനിലെത്തി അത്താഴ വിരുന്നില്‍ പങ്കെടുക്കും.