വിലയിടിവിന് കാരണം ലാഭമെടുപ്പ്
കൊച്ചി: ഏറെനാൾ നീണ്ട റെക്കാഡ് കുതിപ്പിന് താത്കാലിക വിരാമമിട്ട് സ്വർണവില ഇന്നലെ നേരിയതോതിൽ കുറഞ്ഞു. കേരളത്തിൽ പവൻ വില 480 രൂപ കുറഞ്ഞ് 31,520 രൂപയായി. ഗ്രാമിന് 60 രൂപ താഴ്‌ന്ന് വില 3,940 രൂപയിലെത്തി. തിങ്കളാഴ്‌ച പവൻ വില 32,000 രൂപയും ഗ്രാം വില 4,000 രൂപയുമായിരുന്നു.
കൊറോണ വൈറസ് ആഗോള സമ്പദ്‌വളർച്ച കുത്തനെ കുറയാൻ ഇടയാക്കുമെന്ന വിലയിരുത്തലുകളെ തുടർന്ന്, സുരക്ഷിത നിക്ഷേപമെന്ന പെരുമ ലഭിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടാൻ കാരണം. ആഗോളതലത്തിൽ ഗോൾഡ് ഇ.ടി.എഫുകളിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകി. എന്നാൽ, ഇന്നലെ ഇ.ടി.എഫുകളിൽ കനത്ത ലാഭമെടുപ്പ് നടന്നത് സ്വർണവില കുറയാനിടയാക്കി.
ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കിയതും സ്വർണവിലയെ താഴേക്ക് നയിച്ചു. 13 പൈസ ഉയർന്ന് 71.85ലാണ് ഡോളറിനെതിരെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, കൊറോണ ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല എന്നതിനാൽ, വരും ദിവസങ്ങളിലും പൊന്നിൻ വിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഔൺസിന് 1,680 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില ഇപ്പോൾ 1,650 ഡോളറിലാണുള്ളത്. ന്യൂഡൽഹി ബുള്ള്യൻ വില ഇന്നലെ പത്തു ഗ്രാമിന് 954 രൂപ കുറഞ്ഞ് 43,549 രൂപയായി.