തിരുവനന്തപുരം: തലസ്ഥാന നഗരത്തെ അപകടരഹിതമാക്കുയെന്ന ലക്ഷ്യത്തോടെ നാഷണൽ ട്രാൻസ്പോർട്ടേഷൻ, പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) ബ്ളാക്ക് സ്പോട്ടുകൾ കണ്ടെത്താൻ ട്രാഫിക് സർവേ നടത്തുന്നു. ഈയാഴ്ച തുടങ്ങുന്ന സർവേയിൽ വിവിധയിടങ്ങളിലായി 12 ബ്ളാക്ക് സ്പോട്ടുകളാണ് കണ്ടെത്തുക. മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവരുടെ സംയുക്ത സംഘത്തെയാണ് സർവേയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 2016നും 2018നും ഇടയിൽ 15,881 റോഡപകടങ്ങളാണ് ജില്ലയിലുണ്ടായത്. 2018നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അപകടമരണത്തിൽ 5.3 ശതമാനത്തിന്റെ ഉയർച്ചയും രേഖപ്പെടുത്തി.
ജില്ലയിലെ 16 ബ്ളാക്ക് സ്പോട്ടുകളിൽ 12 നഗരപരിധിയിലാണ്. അപകടം നടക്കുന്ന സ്ഥലങ്ങൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാണ് ബ്ളാക്ക് സ്പോട്ടുകളായി പരിഗണിക്കുക. എന്നാൽ ഒരു കിലോമീറ്റർ ദൂരത്തിൽ സർവേ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളും ഇതിനായി ഉപയോഗപ്പെടുത്തും. ഇത്തരത്തിലൊരു രീതി ആദ്യമായാണ് നടപ്പാക്കുന്നത്.
2016 - 18- ൽ അപകടം നടന്ന സ്ഥലം, അപകടങ്ങളുടെ എണ്ണം, മരണം എന്ന ക്രമത്തിൽ
കിഴക്കേകോട്ട- അട്ടക്കുളങ്ങര ജംഗ്ഷൻ: 70, 10
ഓവർബ്രിഡ്ജ് - കിഴക്കേകോട്ട ബസ് ഡിപ്പോ: 67, 10
വലിയതുറ - മുട്ടത്തറ റോഡ്: 50, 3
വെള്ളയമ്പലം: 42, 5
മണക്കാട്: 42, 4
വട്ടിയൂർക്കാവ്- തോപ്പുമുക്ക് ജംഗ്ഷൻ: 41, 4
മണ്ണന്തല ജംഗ്ഷൻ: 41, 2
പേട്ട ജംഗ്ഷൻ
(പാളയം -എയർപോർട്ട് റോഡ്): 34, 7
വെട്ടുകാട് (വേളി -ശംഖുംമുഖം റോഡ്): 36, 3
വലിയതുറ- ബീമാപള്ളി റോഡ്: 36, 2
പരുത്തിപ്പാറ ജംഗ്ഷൻ: 32, 4
വേളി - പെരുമാതുറ റോഡ്: 29, 6