loknath-behra

കൊച്ചി: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. അനധികൃത ബോർഡുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശം. അനധികൃതമായി ബോർഡു വയ്‌ക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന ഡിജിപിയുടെ സർക്കുലറും അനധികൃത ബോർഡുകളും മറ്റും നീക്കണമെന്ന റോഡ് സുരക്ഷാ കമ്മിഷണറുടെ ഉത്തരവും കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പത്ത് ദിവസത്തിനകം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അനധികൃതമായ ബോർഡുകളെല്ലാം നീക്കം ചെയ്‌തിരിക്കണമെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്.

നടപടി ശക്തമാക്കിയില്ലെങ്കിൽ ഡി.ജി.പിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നു പറഞ്ഞ ഹൈക്കോടതി സർക്കുലർ ഇറക്കിയാൽ പോരാ അതു നടപ്പാക്കാനുള്ള നട്ടെല്ലും ഡി.ജി.പിക്കുണ്ടാകണമെന്നും വാദത്തിനിടെ പരാമർശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതായിരുന്നു പരാമർശം. നടപ്പാക്കാനല്ലെങ്കിൽ സർക്കുലർ ഇറക്കിയിട്ട് എന്തു കാര്യം? കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ. എന്നാൽ സർക്കുലറിൽ വ്യക്തമായൊന്നും പറഞ്ഞിട്ടുമില്ല. കോടതി പറഞ്ഞതുപോലെ ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്. ബോർഡ് വയ്‌ക്കുന്നതു ക്രിമിനൽ കുറ്റമായതോടെ സംസ്ഥാനമെങ്ങും ആ കുറ്റകൃത്യം വ്യാപകമായി നടക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഭൂസംരക്ഷണ നിയമം ബാധകമാക്കാനാവില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാവില്ലെന്നും അതുപ്രകാരം പിഴ ചുമത്താമെന്നും കോടതി പറഞ്ഞു.