
കണ്ണൂർ: പട്ടാപ്പകൽ കണ്ണൂർ നഗരത്തെ ഞെട്ടിച്ചു കൊണ്ട് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘത്തെ പൊലീസ് നാടകീയമായി പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തിരണ്ട് വയസുകാരിയായ പെൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൃത്യം ഏറ്റെടുത്തതെന്നാണ് പൊലീസ് കണ്ടെത്തൽ. പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷൻ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയതോടെയാണ് ക്വട്ടേഷൻ സംഘത്തെ പിടികൂടാനായത്. പൊലീസ് അതിസമർത്ഥമായി പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. എന്നാൽ പൊലീസ് ഓപ്പറേഷനിടെ കൊട്ടേഷൻ ഗ്രൂപ്പിലെ ചിലർ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ സംഘത്തിന്റെ തലപ്പത്തുള്ള പെൺകുട്ടിയും രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹം നടന്ന ഓഡിറ്റോറിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ടു 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്നമുണ്ടായിരുന്നു. എന്നാൽ ഈ കാരണം കൊണ്ടു മാത്രം പട്ടാപ്പകൽ ഇത്തരമൊരു കൃത്യം നടത്താൻ സംഘം പ്ലാൻ ചെയ്യുമോ എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അതേ സമയം പൊലീസിൽ പരാതി നൽകാൻ വ്യാപാരി ഇതുവരെയും തയ്യാറായിട്ടില്ല. അതിനാൽ പൊലീസുകാരെ ആക്രമിച്ചെന്ന് വകുപ്പിലാണ് കേസെടുത്തിരിക്കുന്നത്.
സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി
കണ്ണൂർ താവക്കരയിൽ വ്യാപാരിയെ ലക്ഷ്യം വയ്ക്കാനെത്തിയ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷൻ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ തെറ്റിദ്ധരിപ്പിക്കാനായി അക്രമികൾ അടുത്തുള്ള മുസ്ളീം പള്ളിക്കരികിലെത്തി 'ബോലാ തക്ബീർ' വിളിക്കുകയായിരുന്നു. ഇതോടെ കേട്ടു നിന്നവരിൽ ചിലർ അത് ഏറ്റുവിളിക്കുകയുമായിരുന്നു. തുടർന്ന് ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പൊലീസിനെ കയ്യേറ്റം ചെയ്ത് രക്ഷപ്പെടാൻ ശ്രമിക്കവെ, കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. പൊലീസിനെ കയ്യേറ്റം ചെയ്തതിനും, വാഹനങ്ങൾ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം, നൗഫൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഷെമീം ക്രിമിനിൽ പശ്ചാത്തലമുള്ളയാളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണ്. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കാനാണു പൊലീസിന്റെ തീരുമാനം. കണ്ണൂർ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.