തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകൾ നിർമിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. പദ്ധതി പ്രകാരം നിർമിച്ച കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ ഗൃഹപ്രവേശനചടങ്ങിൽ രാവിലെ മുഖ്യമന്ത്രി പങ്കെടുത്തു. ആറു സെന്‍റിൽ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയായത്. രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് വച്ച് നടക്കും.
പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകൾ നിർമിച്ച് നൽകിയത്– 32,388 എണ്ണം. പാലക്കാട്–24,898, കൊല്ലം–18,470 ജില്ലകൾ തൊട്ടുപിന്നിലുണ്ട്. പത്തനംതിട്ട 5,594, ആലപ്പുഴ 15,880, കോട്ടയം 7,983, ഇടുക്കി 13,531, എറണാകുളം 14,901, തൃശൂർ 15,604, മലപ്പുറം 17,994, കോഴിക്കോട് 16,381, വയനാട് 13,596, കണ്ണൂർ 9,236, കാസർകോട് 7,688 എന്നിങ്ങനെയും പൂർത്തിയാക്കി. 2,14,000 ത്തിലേറെ വീടുകളാണ് പൂര്‍ത്തീകരിച്ചത്.
സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തില്‍ വിപുലമായ പരിപാടികളോടെ ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ വൈകുന്നേരം മൂന്നു മുതല്‍ സംഘടിപ്പിക്കും. ലൈഫ് പദ്ധതിയില്‍ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. മാനദണ്ഡപ്രകാരം ലിസ്റ്റില്‍ വരാത്തവരും എന്നാല്‍ വീടില്ലാത്തവരുമായ കുടുംബങ്ങളെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.