പെരിന്തൽമണ്ണ: സ്വകാര്യ മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ രോഗിയായ യുവാവിനൊപ്പം കൂട്ടിരിപ്പിനെത്തിയ ബന്ധുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വുർ ഇട്ടേപ്പാടൻ വീട്ടിൽ മോയിനെയാണ് (60) ആശുപത്രിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടൂർ കൂരാട് സ്വദേശിയായ ഷാനവാസിന്റെ (30) കൂട്ടിരിപ്പിന് എത്തിയതായിരുന്നു അമ്മാവനായ മോയിൻ. സംഭവസ്ഥലത്തുനിന്നും കാണാതായ ഷാനവാസിനെ പിന്നീട് വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.മോയിന്റെ കണ്ണിന് താഴെ മുറിവും കഴുത്തിൽ ഞെരിച്ച പാടുകളുമുണ്ട്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.പെരിന്തൽമണ്ണ - കോഴിക്കോട് റോഡിലെ സ്വകാര്യ മാനസികാരോഗ്യ ചികിത്സാലയത്തിലാണ് സംഭവം. മാനസികപ്രശ്നങ്ങളുള്ള ഷാനവാസിനെ ബുധനാഴ്ചയാണ് ഇവിടെയെത്തിച്ചത്. ഷാനവാസിന്റെ മുറിയിൽ ഇന്നലെ രാവിലെ ഒമ്പതോടെ മരുന്നുമായെത്തിയ നഴ്സ് മുറി പുറത്തുനിന്നും പൂട്ടിയതായി കണ്ടു. മുറി തുറന്നുനോക്കിയപ്പോഴാണ് കട്ടിലിൽ മലർന്നു കിടക്കുന്ന നിലയിൽ മോയിന്റെ മൃതദേഹം കണ്ടത്. ഷാനവാസിനെ കണ്ടെത്താനായില്ല.മൈമൂനയാണ് മോയിന്റെ ഭാര്യ. മക്കൾ: ഫാത്തിമ സുഹറ, മുഹമ്മദ് ഫവാസ്, നസീബ, മുഹമ്മദ് ഫാസിത്ത്, ഫർസീന. മരുമക്കൾ: അബ്ദുള്ളക്കോയ, ഷരീഫ്, ഷഹന.