rasheed
​പ്രതി റ​ഷീ​ദ്

കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടികൊണ്ടു പോയി മർദിച്ചു കവർച്ച ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി നെടുവ ചെറമംഗലം മുസ്ലിയാർ വീട്ടിൽ റഷീദ്(33)ആണ് അറസ്റ്റിലായത്. പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച ക്രൂയിസർ വാഹനവും പിടിച്ചെടുത്തു. അറസ്റ്റിലായ റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ആക്രമണ സമയത്ത് വാഹനം ഓടിച്ചിരുന്നതും റഷീദായിരുന്നു. കേസിൽ ഒമ്പത് പേരാണ് ഉൾപ്പെട്ടിട്ടുളളത്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 4.30 ന് ദുബായിൽ നിന്നു കരിപ്പൂരിലെത്തിയ മംഗളുരൂ സ്വദേശി അബ്ദുൾ നാസർ ഷംസാദ് എന്ന യാത്രക്കാരനെ വിമാനമിറങ്ങിയ ശേഷം മറ്റൊരു യാത്രക്കാരനെയും കൂട്ടി ഓട്ടോയിൽ ഫറോക്ക് റയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് ഒമ്പതംഗ സംഘം ദേശീയ പാതിയിൽ കൊട്ടപ്പുറത്തിനു സമീപം വച്ച് ബൈക്കിലും ക്രൂയിസർ ജീപ്പ് വാഹനത്തിലുമെത്തി തടഞ്ഞ് മുളക് സ്‌പ്രേ ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടികൊണ്ടുപോയത്. സ്വർണക്കടത്ത് കരിയറെന്ന സംശയിച്ചാണ് ഇയാളെ സംഘം തട്ടികൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു.
വാഹനത്തിൽ കയറ്റി കൊണ്ടുപോയ യാത്രക്കാരനെ ആക്രമികൾ കണ്ണു മൂടിക്കെട്ടി നഗ്നാക്കി പരിശോധിക്കുകയും പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാളുടെ കൈവശമുണ്ടായിരുന്ന എ.ടി.എം കാർഡ് വാങ്ങി പിൻനമ്പർ ആവശ്യപ്പെട്ടു. ഇതുപയോഗിച്ച് 23,000 രൂപയും പിൻവലിച്ചു. ബാഗേജുകളും വിദേശ കറൻസിയും മറ്റും പിടിച്ചെടുത്ത സംഘം യാത്രക്കാരനു 500 രൂപ നൽകി തേഞ്ഞിപ്പലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു.
യാത്രക്കാരന്റെ പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി കൊണ്ടോട്ടി സിഐ ഷൈജു, എസ്‌ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചുളള അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. ഹൈവേയിലും മറ്റുമുളള നാൽപതോളം സിസി ടി.വി കാമറകൾ ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.തുടർന്ന് പരപ്പനങ്ങാടിയിൽ വച്ച് പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, പ്രശാന്ത്, പമിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.