ponnani
പൊന്നാനിയിലെ  മാതൃശിശു ആശുപത്രി

പൊന്നാനി: മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന കായകൽപ്പ് പുരസ്‌കാര നേട്ടത്തിലാണ് പൊന്നാനി മാതൃശിശു ആശുപത്രി. ജില്ലാതല ആശുപത്രികളിൽ 91.92 ശതമാനം മാർക്ക് നേടിയാണ് പൊന്നാനി മാതൃ ശിശു ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 50 ലക്ഷം രൂപയാണ് സമ്മാനം.
2018 ഡിസംബർ 30 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാതൃശിശു ആശുപത്രി പൊന്നാനിക്കാർക്ക് സമർപ്പിച്ചത്. കിടത്തി ചികിത്സയ്ക്ക് ആകെയൊരു താലൂക്ക് ആശുപത്രി മാത്രമുള്ള പൊന്നാനി മണ്ഡലത്തിൽ മാതൃ ശിശു ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യരംഗത്തെ മികച്ച മുന്നേറ്റമാണ്. ജില്ലയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നും തൊട്ടടുത്ത ജില്ലകളായ പാലക്കാട്, തൃശ്ശൂരിൽ നിന്നും നിരവധി പേരാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്.

23 കോടി രൂപ ചെലവഴിച്ചാണ് ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച തലത്തിലുമുള്ള മാതൃ ശിശു ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്. 2017 ൽ സർക്കാർ 84 തസ്തികകളാണ് ആശുപത്രിയിലേക്ക് അനുവദിച്ചത്. 40 ഓളം താത്ക്കാലിക ജീവനക്കാരും ഇവിടെയുണ്ട്. കിടത്തി ചികിത്സയ്ക്കായി 150 ഓളം കിടക്കകൾ, ആധുനിക രീതിയിലുള്ള അഞ്ച് എ.സി ഓപ്പറേഷൻ തീയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം, ലബോറട്ടറി, സ്‌കാനിങ്, ഫാർമസി, എക്സറേ, കാരുണ്യ ഫാർമസി, കാന്റീൻ, അടക്കം സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് മാതൃ ശിശു ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. ഒരു വർഷത്തിനിടെ 3,500 ഓളം പ്രസവങ്ങളാണ് നടന്നിരിക്കുന്നത്. കൂടാതെ ആശുപത്രിയിൽ ലാൻസ്‌കേപ്പ് ചെയ്ത മുറ്റം, വാഹന പാർക്കിംങ് തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്.