പാലക്കാട്: വേനൽ കനത്തതോടെ കുടിവെള്ളം വിതരണം ചെയ്യുന്നതിന് പ്രത്യേക മാർഗനിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ടാങ്കർ ലോറികളിലും വാഹനങ്ങളിൽ ഘടിപ്പിച്ച ടാങ്കിലും വിതരണം നടത്തുന്നവർ നിശ്ചിത ലൈസൻസ് എടുക്കണം. ഓരോ വാഹനത്തിന്റേയും നമ്പർ രേഖപ്പെടുത്തിയാണ് ലൈസൻസ് എടുക്കേണ്ടത്. വാടകയ്ക്ക് ഉപയോഗിക്കുന്നവയ്ക്കും ഇതു ബാധകമാണ്. ഇൗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 മറ്റ് നിർദ്ദേശങ്ങൾ

 ടാങ്കറിൽ കുടിവെള്ളം എന്ന് എഴുതി പ്രദർശിപ്പിക്കണം. അല്ലാത്തവയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്. ലൈസൻസ് നമ്പറും പ്രദർശിപ്പിക്കണം.

 ക്ലോറിൻ ടെസ്റ്റ് കിറ്റും അത് ഉപയോഗിക്കാൻ അറിയുന്ന ഒരാളും വാഹനത്തിലുണ്ടാകണം.

 ടാങ്കറുകളുടെ ഉൾവശത്ത് അനുവദനീയ കോട്ടിംഗാണ് ഉപയോഗിക്കേണ്ടത്. ടാങ്കുകൾ ക്ലോറിനേറ്റ് ചെയ്തിരിക്കണം.

 വിതരണത്തിന് ഉപയോഗിക്കുന്ന ഹോസുകൾ, പമ്പുകൾ തുടങ്ങിയവയും അണുവിമുക്തമാക്കണം.

 കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കി വേണം വിതരണം ചെയ്യാൻ.

 ജല അതോറിട്ടി ഒഴികെയുള്ള സ്രോതസുകൾക്ക് എഫ്.ബി.ഒ ലൈസൻസ് വേണം.

 ലൈസൻസ് ഉള്ള ഇടങ്ങളിൽ നിന്ന് മാത്രമേ വെള്ളം ശേഖരിക്കാവൂ. സ്രോതസുകളിലെ ജലം സുരക്ഷിതമാണെന്ന് ആറു മാസത്തിലൊരിക്കൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങുകയും വേണം.

 വാഹനങ്ങളിലും അവയിൽ ഘടിപ്പിച്ച ടാങ്കറുകളിലും കുടിവെള്ളം സുരക്ഷിതമാണെന്ന അംഗീകൃത ലാബ് റിപ്പോർട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.

 സ്രോതസിന്റെ ലൈസൻസ്, വിവരങ്ങൾ, വിതരണം നടത്തുന്ന സ്ഥലങ്ങൾ, ശുചിത്വം സംബന്ധിച്ച രേഖകൾ എന്നിവയും വാഹനത്തിൽ സൂക്ഷിക്കണം.

 വെള്ളംകുടിക്കുന്നവരും ശ്രദ്ധിക്കണം

ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രം വെള്ളം വാങ്ങുക. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റു സംരംഭകർ എന്നിവർ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. സ്രോതസ്, വാങ്ങുന്ന വെള്ളത്തിന്റ അളവ്, വിതരണക്കാരന്റെ ലൈസൻസ് വിവരങ്ങൾ, കരാറിന്റെ പകർപ്പ് എന്നിവയും സൂക്ഷിക്കണം.

 വിവരങ്ങൾക്ക് ടോൾ ഫ്രീ 1800 425 1125