തിരുവല്ല: കൊടുംവേനലിൽ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കർഷകരെയും ജനങ്ങളെയും ദുരിതത്തിലാക്കി.കഴിഞ്ഞമാസം മുതൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാൽ മുമ്പെങ്ങുമില്ലാത്ത വരൾച്ച കൃഷിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.പമ്പ, മണിമല നദികളിൽ ജലനിരപ്പ് തീരെ താഴ്ന്നു.കിണറുകളും വറ്റി തുടങ്ങി. അപ്പർകുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും നെൽച്ചെടികൾക്ക് രണ്ട് ആഴ്ച മുതൽ ഒന്നര മാസം വരെ പ്രായമായി.രാസവളവും കീടനാശിനിയുമൊക്കെ പ്രയോഗിക്കുന്ന ഈസമയത്ത് ജലം നന്നായി ആവശ്യമാണ്.എന്നാൽ പാടശേഖരങ്ങൾക്കുള്ളിലേക്ക് ജലം എത്തിച്ചേരുന്നില്ല. ഇതുകാരണം 24 മണിക്കൂറും മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുകയാണ് കർഷകർ.വേങ്ങൽ,പാണാകാരി, കൂരച്ചാൽ മാണിക്കത്തകിടി,ശങ്കരപാടം കടപ്ര,തേവേരി എന്നീ പാടശേഖരങ്ങളിലെല്ലാം കർഷകർ ഭീതിയിലാണ്.ഇടത്തോടുകൾ പൂർണമായി വറ്റിത്തുടങ്ങി. കൃഷിഭൂമിയേക്കാൾ താഴ്ന്നനിലയിൽ നദികളിലെ ജലനിരപ്പെത്തിയതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് പമ്പ് ചെയ്യേണ്ടി വരുന്നത്.പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം കൃഷിഭവൻ പരിധിയിൽപെട്ട പ്രദേശങ്ങളിൽ കാർഷികാവശ്യങ്ങൾക്ക് ജലക്ഷാമം രൂക്ഷമാണ്. ഈ മേഖലകളിൽ മുൻവർഷം പട്ടാളപ്പുഴുവിന്റെ ശല്യം ഉണ്ടായിരുന്നു.ഇവയെ ചെറുക്കാനുള്ള എളുപ്പമാർഗം തുടർച്ചയായി 12മണിക്കൂർ പാടത്ത് വെള്ളം കയറ്റിയിടുക എന്നതാണ്.എന്നാൽ,പല പാടങ്ങളും വരണ്ടുണങ്ങിയ നിലയിലാണ്. ജലാശയങ്ങളിലെ വെള്ളം താഴുന്നതിന് പിന്നാലെ നദികളിലേയും തോടുകളിലേയും പോളയുടെ ശല്യവും കർഷകരെ ദുരിതത്തിലാക്കുന്നു.ശരിയായ രീതിയിൽ ബണ്ടുകെട്ടി ബലപ്പെടുത്താതിനാൽ തിട്ടയിടിഞ്ഞ് തോടുകളുടെ ആഴം കുറഞ്ഞു. അനുദിനം ചൂടുകൂടി വരുന്നതോടെ വേനൽ മഴയിലാണ് കർഷകരുടെ ഇനിയുള്ള പ്രതീക്ഷ.


വെള്ളം പമ്പിംഗ് സബ്‌സിഡിയില്ല


പാടശേഖരങ്ങളിൽ നിന്ന് ജലം പുറത്തേക്ക് പമ്പ് ചെയ്യുന്നതിനാണു പമ്പിംഗ് സബ്‌സിഡിയുള്ളത്.എന്നാൽ ജലക്ഷാമം നേരിടുമ്പോൾ വെള്ളം എത്തിക്കുന്നതിന് സർക്കാർ സഹായമില്ല. നെൽക്കൃഷിക്ക് വളമിട്ടശേഷം വെള്ളംകയറ്റാൻ പാടത്തെ തൂമ്പുകൾ തുറന്നാലും വെള്ളം പാടത്തേക്ക് കയറ്റാനാകാത്ത അവസ്ഥയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലെ പകൽ സമയങ്ങളിൽ 34 ഡിഗ്രിയാണ് അപ്പർകുട്ടനാട്ടിലെ ഇപ്പോഴത്തെ ശരാശരി താപനില. കരിനിലങ്ങളിൽ വിളവിറക്കിയ കർഷകരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.

പാടത്ത് വെള്ളംകയറ്റാൻ പറ്റാതായതാണ് മുമ്പ് പട്ടാളപ്പുഴുവിന്റെ ശല്യത്തിനും നെല്ലിന്റെ മഞ്ഞളിപ്പ് രോഗത്തിനും പ്രധാന കാരണമായത്. ഈകൊടും വേനൽ തുടർന്നാൽ കൊയ്ത്തുകാലം അടുക്കുമ്പോഴേക്കും സ്ഥിതി വഷളാകാനാണ് സാദ്ധ്യത.

അനിൽകുമാർ
(കർഷകൻ)

-അപ്പർക്കുട്ടനാട്ടിലെ താപനില 34 ഡിഗ്രി

-24 മണിക്കൂറും മോട്ടോർ പമ്പിംഗ്