ബംഗളൂരു: കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്റെ അനുയായി 27 വർഷത്തെ ഒളിവു ജീവിതത്തിന് ശേഷം പൊലീസ് പിടിയിൽ. കൊല്ലേഗൽ നല്ലൂർ മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരിയാണ് (40) പിടിയിലായതെന്ന് ചാമരാജനഗർ എസ്.പി എച്ച്.ഡി.ആനന്ദകുമാർ പറഞ്ഞു. ചാംരാജ്നഗറിലെ കൊള്ളീഗാൾ പ്രദേശത്ത് നിന്ന് ഞായറാഴ്ചയാണ് സ്റ്റെല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. 13ാം വയസിലാണ് സ്റ്റെല്ല കാടുകയറി വീരപ്പന്റെ സംഘത്തിനൊപ്പം ചേർന്നത്. ആദ്യ ഭർത്താവ് വെള്ളായൻ മരിച്ചതിനെ തുടർന്ന് വേലുസ്വാമി എന്നൊരാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമിയിൽ കൃഷി ചെയ്തു വരികയായിരുന്നു. കരിമ്പുകൃഷിയായിരുന്നതിനാൽ ഇടയ്ക്ക് ആനയിറങ്ങുന്ന പ്രശ്നമുണ്ടായിരുന്നു. അവയ്ക്ക് നേരെ വെടിയുതിർത്ത് വിരട്ടിയോടിക്കുന്നതായിരുന്നു സ്റ്റെല്ലയുടെ പതിവ്. അടുത്തിടെ വെടിവയ്പിൽ കരിമ്പിൻ പാടത്ത് തീ പടർന്നു. ഇതണയ്ക്കാൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിയുണ്ടയിൽ നിന്നാണു തീപടർന്നതെന്നു മനസിലാക്കിയത്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം എങ്ങനെ സ്റ്റെല്ലയ്ക്കു ലഭിച്ചുവെന്ന് ചോദിച്ചപ്പോൾ വീരപ്പനുമായുള്ള ബന്ധം അവർ വെളിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2003 ആഗസ്റ്റിൽ വനം പട്രോളിംഗിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും പാലാർ ബോംബ് സ്ഫോടന കേസിലും സ്റ്റെല്ല പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നു. പാലാർ കേസിൽ ഭീകര – വിധ്വംസക പ്രവർത്തന വിരുദ്ധ നിയമ (ടാഡ) പ്രകാരമാണ് ഇവർക്കെതിരെ കേസ് നിലവിലുള്ളത് കേസ്.