oda
തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തെ മേൽമൂടിയില്ലാത്ത ഓട

തിരുവല്ല: നഗരത്തിലെ ചില റോഡുകൾ മെച്ചപ്പെട്ടെങ്കിലും ഓടകൾ യാത്രക്കാരെ കെണിയിലാക്കാൻ കാത്തിരിക്കുകയാണ്. വാ പിളർന്നു കാത്തിരിക്കുന്ന ഓടകളിൽ വീണു നിരവധിപേർക്ക് അപകടം പറ്റിയെങ്കിലും ഇപ്പോഴും മേൽമൂടി സ്ഥാപിച്ചിട്ടില്ല.തിരുവല്ല -മാവേലിക്കര റോഡിൽ ആശുപത്രിപ്പടിക്ക് സമീപത്തെ ഓടകളാണ് വീണ്ടും അപകടങ്ങൾക്കായി കാതോർക്കുന്നത്. റോഡിന്റെ ഇവിടുത്തെ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

അധികൃതരുടെ അലംഭാവം

ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്ത് യുവാവ് ബൈക്ക് നിയന്ത്രണം തെറ്റി ഓടയിൽ വീണു കാലൊടിഞ്ഞ സംഭവമുണ്ടായി. ഒരു വർഷം മുമ്പ് ശക്തമായ മഴയിൽ ഓടയിൽ തെറിച്ചു വീണു തുകലശേരി സ്വദേശിയായ യുവാവ് മരിച്ച സംഭവമാണ് ഒടുവിലത്തേത്.ഓടയിൽ കുടുങ്ങിപ്പോയി കാണാതായ യുവാവിനെ രണ്ടാംദിവസം യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. ഇങ്ങനെ നിരവധിപ്പേർ അപകടത്തിൽപ്പെട്ട ആശുപത്രിപ്പടിയിലെ വളവിൽ ഇപ്പോഴും ഓടകൾക്ക് മേൽമൂടി സ്ഥാപിക്കാത്തത് അധികൃതരുടെ അലംഭാവത്തിന്റെ ഉദാഹരണമാണ്.

തലങ്ങും വിലങ്ങും വാഹനങ്ങൾ, ഇടമില്ലാതെ യാത്രക്കാർ

തിരുവല്ല-മാവേലിക്കര റോഡ് നിരവധി തവണ പുതുക്കി നിർമ്മിച്ചെങ്കിലും മലിനജലം ഒഴുകിപ്പോകുന്ന ഓടകൾ നവീകരിക്കാൻ നടപടിയുണ്ടായില്ല. മാത്രമല്ല കാൽനട യാത്രക്കാർക്ക് പോകാനും റോഡിൽ ഇടമില്ല. വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന റോഡിൽ നടന്നുപോകാൻ ഇടമില്ലാതെ വാഹനങ്ങളിൽ മുട്ടി ഒട്ടേറെ പേർക്ക് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.റോഡിലെ ഓടകൾക്ക് മേൽമൂടി സ്ഥാപിച്ചാൽ കാൽനട യാത്രക്കാർക്ക് പ്രയോജനപ്രദമായിരുന്നു.അപകടം പതിയിരിക്കുന്ന ഓടകൾക്ക് മേൽമൂടി സ്ഥാപിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

-ഓടയിൽ തെറിച്ചുവീണ് യുവാവ് മരിച്ച സംഭവം ഒടുവിലത്തേത്

-റോ‌ഡിലെ വളവിൽ നിരവധി അപകടങ്ങൾ