തണ്ണിത്തോട്: അടവി ഇക്കോ ടൂറിസം പദ്ധതിയിലെ പേരുവാലിയിലെ മുളം കുടിലുകളുടെ നവീകരണം പൂർത്തിയായി. വിനോദസഞ്ചാരികൾക്കായി ഇവ തുറന്ന് നൽകും. സംസ്ഥാന ബാബു കോർപ്പറേഷന്റെ ചുമതലയിൽ 36 ലക്ഷം രൂപ ചെലവിട്ടാണ് അഞ്ച് മുളം കുടിലുകളും ഒരു ഡൈനിംഗ് ഹാളും നിർമ്മിച്ചത്. ബാബുകോർപ്പറേഷന്റെ ഫാക്ടറികളിൽ സംസ്‌കരിച്ച മുളകകളാണ് ഇതിനായി ഉപയോഗിച്ചത്. കൃത്യമായ അറ്റകുറ്റപണികൾ നടത്താഞ്ഞതിനെ തുടർന്ന് ഇവ നശിക്കുകയായിരുന്നു. തുടക്കത്തിൽ കുറേക്കാലം ബാബു കോർപ്പറേഷന്റെ ചുമതലയിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പിന്നീട് മുടങ്ങി. ഒരു മുളം കുടിൽ നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസിയെ കൊണ്ട് അറ്റകുറ്റപണികൾ നടത്തിയിരുന്നു. ബാക്കിയുള്ള 4 ഹട്ടുകളുടെയും, ഡൈനിംഗ് ഹാളിന്റെയും നവീകരണമാണിപ്പോൾ പൂർത്തീകരിച്ചത്. സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിൽ ആദ്യമായി ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ ഭാഗമായാണ് ബാബു ഹട്ടിൽ സഞ്ചാരികൾക്കായി താമസ സൗകര്യമൊരുക്കിയത്.
ഓൺലൈൻ ബുക്കിംഗ് ഇല്ലാതിരുന്നിട്ടുകൂടി ആരംഭത്തിൽ മാസത്തിൽ 10 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. ദീർഘദൂര കുട്ടവഞ്ചി സവാരി അവസാനിക്കുന്ന പേരുവാലിയിലാണ് ബാബു ഹട്ടുകളുള്ളത്. വനമൃഗങ്ങളുടെ ശല്യമുണ്ടാവാതിരിക്കാൻ ചുറ്റും വൈദ്യുത വേലികളും സ്ഥാപിച്ചിട്ടുണ്ട് .
പേരുവാലിയിലെ മുളങ്കുടിലുകൾ
ബാംബുഹട്ടുകളുടെ എണ്ണം : 5
ആരണ്യകം ഇക്കോഷോപ്പ്
എലിമുള്ളം പ്ലാക്കൽ വനസംരക്ഷണ സമിതിയിലെ വനിതകളുടെ സംരംഭമായ ആരണ്യകം ഇക്കോഷോപ്പും ഇതിന് സമീപത്താണ്. സഞ്ചാരികൾക്കിഷ്ടപ്പെട്ട നാടൻ ഭക്ഷണവും ഇവിടെ ലഭിക്കും.
നവീകരണം പൂർത്തിയായതോടെ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വനം വകുപ്പ് അധികൃതർ
വാടക : 4000 രൂപ (ഒരു ദിവസത്തേക്ക്)
4 പേർക്ക് ഒരു പകലും ഒരുരാത്രിയും
ഒരു കുടിലിൽ താമസിക്കാം.