തണ്ണിത്തോട്: തേക്കുതോട് താഴേ പൂച്ചക്കുളം വനത്തിനുള്ളിൽ കാട്ടാനയുടെ ദിവസങ്ങൾ പഴക്കമുള്ള ജഡം കണ്ടെത്തി.വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയ്ക്കിടയിലാണ് ജഡം കണ്ടെത്തിയത്. പതിനഞ്ച് വയസോളം വരുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ആഴ്ച്ചയിലേറേ പഴക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ ഉൾപ്പെടുന്ന വനമേഖലയിലാണ് ജഡം കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് വെറ്റിനറി സർജ്ജന്റെ നേതൃത്ത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച് ജഡം സംസ്‌കരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. ഗിരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജെ.എസ്. മുനീർ, എം.എസ് . ഷിനോജ്, ഡി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തി.തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ആനക്കൂട്ടം ജഡം കിടക്കുന്ന സ്ഥലത്തിന് സമീപത്തുണ്ടെന്ന് വനപാലകർ അറിയിച്ചു.