തിരുവല്ല: ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാകുന്നതല്ല സംവരണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ 142-ാം ജന്മദിനമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാശില്പികൾ പിന്നാക്കവിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സംവരണം ഏർപ്പെടുത്തിയത്. സംവരണംകൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനകാലം ഉയർത്തിപ്പിടിച്ച ആശയങ്ങളെ തമസ്കരിക്കാനും നാടിനെ ഇരുണ്ടകാലത്തേക്ക് തള്ളിയിടാനും ബോധപൂർവ്വം ചില ശക്തികൾ ശ്രമിക്കുന്നു. ചാതുർവർണ്ണ്യവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനും ചില ശക്തികൾ ശ്രമിക്കുകയാണ്. എല്ലാത്തരം സംവാദങ്ങളെയും അടച്ചുവെക്കാൻ ശ്രമം നടക്കുന്നു. കുഴിച്ചുമൂടിയ ജീർണതകളെ ഉയിർപ്പിക്കാനും ശ്രമം നടക്കുന്നു. ഇത് വർഗീയശക്തികളുടെ കുടിലബുദ്ധിയാണ്. കുമാരഗുരുദേവനെപ്പോലെയുള്ള സാമൂഹ്യപരിഷ്കർത്താക്കൾ പിന്നാക്കവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. പി. ആർ. ഡി. എസ്. പ്രസിഡന്റ് വൈ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ മാത്യു. ടി തോമസ്, രാജു ഏബ്രഹാം, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, കെ.അനന്തഗോപൻ, ‌‌പി.കെ.സജീവ്, കെ.‌ടി. സീതകുമാർ, പി.എസ്.ചെല്ലപ്പൻ, കെ.ടി.വിജയൻ, പി.ടി. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.