കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിന് കെ.യു.ജനീഷ് കുമാർ.എം.എൽ.എ ബന്ധപ്പെട്ടവകുപ്പുകളുടെയും, ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. കോന്നി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത്,കെ.എസ്.ആർ.ടി.സി,രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുത്തു.കെ.എസ്.ആർ.ടി.സി യ്ക്ക് വേണ്ടി കണ്ടെത്തിയ സ്ഥലവും എം.ൽ.എയും, ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും സന്ദർശിച്ചു.കെ.എസ്.ആർ.ടി.സി യ്ക്ക് കോന്നിയിൽ ഇതുവരെ വസ്തു കൈമാറിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ യോഗത്തിൽ അറിയിച്ചു.പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇളവ് ലഭിക്കാത്തതിനാലാണ് കൈമാറാൻ കഴിയാത്തതെന്നും, സ്വകാര്യ വ്യക്തിയുടെ ഭൂമി ഇനിയും ഏറ്റെടുക്കണമെന്നും, കേസ് നിലവിലുണ്ടെന്നും പഞ്ചായത്ത് അറിയിച്ചു.രജിസ്‌ട്രേഷന് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് രജിട്രേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഈ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് വസ്തു കൈമാറാൻ ഉടൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. വസ്തു സംബന്ധിച്ച് കോടതിയിൽ കേസ് നല്കിയിട്ടുള്ള ഉടമയുമായി ചർച്ച നടത്താനും തീരുമാനിച്ചു.യോഗത്തിൽ കെ. യു. ജനീഷ് കുമാർ എം എൽ എ. അദ്ധ്യക്ഷത വഹിച്ചു. കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം രജനി,വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിലയിൽ, കെ.എസ്.ആർ.ടി.സി എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്രീനിവാസൻ പി.കെ,കോന്നി കെ.എസ്.ആർ.ടി.സി ഇൻചാർജ് അജു.ജി.എസ്.പത്തനാപുരം എ.ടി.ഒ തോമസ് മാത്യു,ജില്ലാ രജിസ്ട്രാർ ടി.കെ.കുമാരി,ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാൽ,പത്തനംതിട്ട എ.ടി.പി ഷാജി ജോസഫ്,കോന്നി പഞ്ചായത്ത് അസി.സെക്രട്ടറി ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ ദീനാമ്മ റോയ്,ടി.സൗദാമിനി,തുളസി മോഹൻ,ലൈല എം.ഒ.,മോഹനൻ കാലായിൽ,അഡ്വ.പേരൂർസുനിൽ, പഞ്ചായത്ത് എച്ച്.ഇ.സാബു തോമസ്,ശ്രീകുമാർ മുട്ടത് എന്നിവർ പങ്കെടുത്തു.