nurse-

മല്ലപ്പള്ളി​ : നോർത്ത് ആഫ്രിക്കയിലെ മാൾട്ടയിൽ ഭർത്താവിനൊപ്പം കഴിഞ്ഞിരുന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ആര്യാട്ട് ലിബി ഭവനിൽ എ.ജെ.വർഗീസിന്റെയും മറിയാമ്മയുടെയും മകൾ സിനി വർഗീസ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സിനിയുടെ ഭർത്താവ് കൊല്ലം തേവലക്കര കല്ലൂർ അയ്യത്ത് വീട്ടിൽ കെ.ഒ. മോനിഷ് സിനിയുടെ മാതാവിനെ മരണവിവരം ഫോണിൽ അറിയിക്കുകയായിരുന്നു. അൽപം കഴിഞ്ഞ് മോനിഷ് വീണ്ടും വിളിച്ച് സിനി ആത്മഹത്യ ചെയ്തതാണെന്ന് അറിയിച്ചു..പുതുതായി പണിയുന്ന വീടിന്റെ വിവരങ്ങൾ ഇതിന് രണ്ടു മണിക്കൂർ മുമ്പ് സിനി തന്നോട് ആരാഞ്ഞിരുന്നതായി മാതാവ് പറഞ്ഞു. മാർച്ച് പകുതിയോടെ നാട്ടിലെത്തി വീടിന്റെ കൂദാശാ കർമ്മം നടത്താനുള്ള ക്രമീകരണങ്ങൾ നടത്തിവരികയായിരുന്നു. സെന്റ് വിൻസന്റ് ഡി പോൾ ഹോസ്പിറ്റലിലെ നഴ്‌സാണ് സിനി. മോനിഷ് മാൾട്ടയിൽ മറ്റൊരു ഹോസ്പിറ്റലിൽ നഴ്‌സാണ്.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ നിജസ്ഥിതി അറിയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ , മാത്യു റ്റി തോമസ് എം.എൽ.എ , ഡിജിപി ലോക്‌നാഥ് ബെഹ്ര, എന്നിവർക്ക് മാതാവ് പരാതി നൽകി.. മോനിഷ് മാനസികമായും ശാരീരികവുമായി മകളെ പീഡിപ്പിക്കാറുണ്ടന്നും മർദ്ദിച്ചതിന്റെ ഫോട്ടോകൾ മകൾ തനിക്ക് അയച്ചുതന്നിരുന്നതായും പരാതിയിൽ പറയുന്നു. ഇന്ന് നെടുമ്പാശേരിയിൽ നിന്ന് മൃതദേഹം ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി പോസ്റ്റുമോർട്ടം നടത്തും. ഏകമകൻ ഒലിവർ.