ചെങ്ങന്നൂർ : ജനങ്ങൾ വിശ്വാസ പൂർവം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി എ.സി മൊയ്തീൻ. മുളക്കുഴ പഞ്ചായത്ത് ആധുനിക സൗകര്യങ്ങോളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, ഐ.എസ്.ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ആധുനിക രീതിയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജാനി മോൻ എസ്.മന്ത്രിയിൽ നിന്നും ഐ.എസ്.ഒ സർടിഫിക്കറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.1.58 കോടിരൂപ ചെലവഴിച്ച് നിർമ്മിച്ച 7300 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ അംഗപരിമിതർക്കുള്ള ഹെൽപ്പ് ഡെസ്ക്, മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറി, മുൻകാല ഫയലുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് ആധുനിക രീതിയിലുള്ള സ്റ്റോർമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.ജനകീയ ക്ഷേമ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചതിലൂടെയാണ് ഐ.എസ്.ഒ നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് സാധിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ,വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ,രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.