c
ചിറ്റൂർ ജനതയ്‌ക്ക് ചികിത്സാ സഹായം നൽകാൻ ഉത്തരവ്

 ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനാണ് ഉത്തരവിട്ടത്

കൊല്ലം: കെ.എം.എം.എൽ പുറന്തള്ളുന്ന രാസമാലിന്യങ്ങളാൽ രോഗികളായ ചിറ്റൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് കമ്പനി ചികിത്സാസഹായം ഉറപ്പാക്കണമെന്ന പരാതിക്കാരുടെ ആവശ്യം അംഗീകരിച്ച് ജില്ലാ ലീഗൽ സർവീസ് അതോറി​റ്റി ചെയർമാൻ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടു. ഉടൻ നടപടി ആരംഭിക്കുമെന്ന് കെ.എം.എം.എല്ലിനെ പ്രതിനിധീകരിച്ചെത്തിയവർ ഉറപ്പ് നൽകി. ജില്ലാ ജഡ്‌ജി കൂടിയായ ചെയർമാൻ ചി​റ്റൂർ ഗ്രാമം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് ബോദ്ധ്യപ്പെട്ടിരുന്നു. ചി​റ്റൂർ ഗ്രാമവാസികളുടെ പുനരധിവാസം സംബന്ധിച്ച സർക്കാർ ഉത്തരവ് വ്യവസായ വകുപ്പ് സെക്രട്ടറി ചുമതലപ്പെടുത്തി എത്തിയ അണ്ടർ സെക്രട്ടറി വി.കെ. ജയശ്രീ വിശദീകരിച്ചു. പരാതി ഫയൽ ചെയ്‌ത പരിസ്ഥിതി സംഘടനാ ഭാരവാഹികളായ കെ.കരുണാകരൻപിള്ള , വി.കെ. സന്തോഷ് കുമാർ, ശൂരനാട് വർഗീസ്, മലിനീകരണ നിയന്ത്റണബോർഡ് റീജിയണൽ എൻജിനീയർ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.