കരുനാഗപ്പള്ളി: ചങ്ങൻകുളങ്ങര ചതുഃഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രത്തിൽ 3ന് ആരംഭിച്ച കാപ്പ്കെട്ട് വ്രതാനുഷ്ഠാനത്തിന് ഇന്ന് സമാപനം. രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന അഭീഷ്ടവരപ്രസാദ പൂജയിൽ പങ്കുകൊണ്ട് ഭക്തജനങ്ങൾ കാപ്പഴിച്ച് വ്രതം അവസാനിപ്പിക്കുന്നതോടെ ഏഴ് നാൾ നീണ്ട് നിന്ന കാപ്പ്കെട്ട് വ്രതാനുഷ്ഠനത്തിന് സമാപനമാകും. തുടർന്ന് നടത്തുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ത്രിഗുണാത്മികാ ദേവി സത്‌കീർത്തി പുരസ്കാരം പിന്നണി ഗായകൻ വിജയ് യേശുദാസിന് നൽകും. സമ്മേളനത്തിൽ ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ, രവി മൈനാഗപ്പള്ളി, എൻ. രാജു, കൃഷ്ണദാസൻ പോറ്റി, ശശിധരൻ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം ജോളി, ഉത്സവ കമ്മിറ്റി കൺവീനർ എസ്. സലിംകുമാർ കളരിക്കൽ എന്നിവർ സംസാരിക്കും. ക്ഷേത്രഭരണസമിതി സെക്രട്ടറി രവീന്ദ്രൻ മുളക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. മുരളീധരൻ നന്ദിയും പറയും.