കൊല്ലം: പത്താമത് ദേശീയ സീനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് സായിയെ തകർത്ത് ഹരിയാന കീരീടംചൂടി. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹരിയാനയുടെ തകർപ്പൻ ഫോമിന് മുന്നിൽ തകർന്നടിയുകയായിരുന്നു സായി. ഗോൾ മടക്കാനുള്ള സായിയുടെ ഓരോ ശ്രമവും നിഷ്പ്രഭമാകുമ്പോൾ കൂളായി ഗോളുകൾ നേടുകയായിരുന്നു ഹരിയാന.
ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയുടെ കിരീടനേട്ടം. സായിയുടെ തുടരെയുള്ള മുന്നേറ്റം കണ്ടാണ് മത്സരം ആരംഭിച്ചത്. ഹരിയാനയുടെ ഡി സർക്കിളിനുള്ളിൽ വട്ടമിട്ട് പറന്ന സായി താരങ്ങൾ ഗോളിയെ നിരന്തരം പരീക്ഷിച്ചു. ഹരിയാന താരങ്ങളാവെട്ട സായി പ്രതിരോധത്തിൽ വലഞ്ഞ് കാര്യമായ കാര്യമായ മുന്നേറ്റങ്ങൾ നടത്താനാവാതെ വലഞ്ഞു.
പ്രതിരോധവും പരുക്കൻ അടവുകളുമായി കളി പുരോഗമിക്കുന്നതിനിടെ പത്തൊമ്പതാം മിനുട്ടിൽ മനീഷ സായിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഉഗ്രൻ ഫീൽഡ് ഗോളിലൂടെ ഹരിയാന മുന്നിലെത്തി. മൂന്ന് മിനുട്ടിനകം ഫീൽഡ് ഗോളിലൂടെ തന്നെ ഹരിയാന ലീഡ് ഉയർത്തി. നാൽപത്തിയേഴാം മിനുട്ടിൽ കാജലിന്റെ ഫീൽഡ് ഗോളിലൂടെ ഹരിയാന വീണ്ടും മൂന്നാം ഗോൾ നേടി. അമ്പതാം മിനുട്ടിൽ ദീപികയിലൂടെ നാലാം ഗോൾ. കളി തീരാൻ മിനുട്ടുകൾ ശേഷിക്കെ ഉഷയും ദേവിക സെന്നും ഹരിയാനയ്ക്കായി ഗോളുകൾ നേടി. കഴിഞ്ഞ മത്സരള്ളിൽ മികച്ച കളി പുറത്തെടുത്ത സ്‌ട്രൈക്കർമാരായ സമിത മിൻസും ബേതാൻ ഡുങ് ഡുങ്ങും നിറം മങ്ങിയത് സായിക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ഘട്ടത്തിൽ പൂൾ ബിയിൽ നേരത്തെ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ സമനിലയിലായിരുന്നു ഫലം.
ലൂസേഴ്‌സ് ഫൈനലിലെ വാശിയേറിയ മത്സരത്തിൽ മഹാരാഷ്ട്രയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് മദ്ധ്യപ്രദേശ് ഹോക്കി അക്കാദമി മൂന്നാം സ്ഥാനം നേടി. മദ്ധ്യപ്രദേശ് ഹോക്കി അക്കാദമിക്കുവേണ്ടി മുപ്പത്തിയൊന്നാം മിനുട്ടിൽ ജ്യോതിപാലും മുപ്പത്തിമൂന്നാം മിനുട്ടിൽ സാധ്‌ന സെൻഗാറും ഗോൾ നേടി. മഹാരാഷ്ട്രയുടെ ഗോൾ ഇരുപത്തിയഞ്ചാം മിനുട്ടിൽ റുതുജ പിസാലിന്റെ വകയായിരുന്നു.
10 ഗോളുകളുമായി മഹാരാഷ്ട്രയുടെ റുതുജ ദാദാസോ പിസാലാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. 8 ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത്. ടീം ഗോൾ സ്കോറിംഗിൽ 19 ഫീല്‍ഡ് ഗോളുകളും 12 പെനാൽറ്റി കോർണർ ഗോളുകളും രണ്ട് പെനാൽറ്റി സ്‌ട്രോക്ക് ഗോളുകളും ഉൾപ്പെടെ ആകെ 34 ഗോളുകളാണ് ടൂർണമെന്റിൽ ഹരിയാന സ്‌കോർ ചെയ്തത്.