കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്ത് പകരുന്ന മലയോര ഹൈവേയുടെ നിർമാണം പൂർത്തീകരണത്തിലേക്ക്. ആഗസ്റ്റ് മാസത്തോടെ ഹൈവേയുടെ നിർമ്മാണം പൂർത്തിയാകും. 46.1 കിലോമീറ്റർ ദൈർഘ്യത്തിലാണ് ജില്ലയിൽ മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിൽ 45 കിലോമീറ്റർ ദൂരം ഒന്നാംഘട്ട ടാറിങ് പൂർത്തിയായി. 3.5 കിലോമീറ്റർ അവസാനഘട്ട ഫിനിഷിംഗ് ലയർ ടാറിങും കഴിഞ്ഞു.
ഹൈവേയുടെ ഭാഗമായി 150 കലുങ്കുകൾ, 17 കിലോമീറ്റർ നീളത്തിൽ ഓട, എട്ട് കിലോമീറ്റർ ദൂരം സംരക്ഷണഭിത്തി എന്നിവയും നിർമിച്ചു. 40 ഏക്കർ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തിയാണ് ഹൈവേക്ക് വീതി കൂട്ടിയിട്ടുള്ളത്. 2018 ആഗസ്റ്റിലാണ് മലയോര ഹൈവേയുടെ നിർമാണം ആരംഭിച്ചത്. പത്ത് മീറ്റർ വീതിയിൽ റോഡ് ടാറിംഗ്, ജംഗ്ഷനുകളുടെ വികസനം എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഹൈവേ നിർമാണം. ഹൈവേ നിർമാണത്തിന് 201.67 കോടി രൂപയാണ് കിഫ്ബി ധനസഹായം. ഇതുകൂടാതെ 6.5 കോടി രൂപ കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനും 3.2 കോടി രൂപ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനും അനുവദിച്ചു.
.............................................................
പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ അഗസ്ത്യക്കോട് വരെയും ആലഞ്ചേരി ജംഗ്ഷൻ മുതൽ കുളത്തൂപ്പുഴ, മടത്തറ എന്നിവിടങ്ങളിലൂടെ ചല്ലിമുക്ക് വരെയുമാണ് മലയോര ഹൈവേ.
ഹൈവേ പൂർത്തിയാകുന്നതോടു കൂടി കിഴക്കൻ മേഖലയിൽ വൻ വികസനമാണ് യാഥാർത്ഥ്യമാവുക
മന്ത്രി കെ. രാജു
കിഴക്കൻ മലയോര ഹൈവേ..........
പുനലൂർ-അഗസ്ത്യക്കോട്
ആലഞ്ചേരി- ചല്ലിമുക്ക്
ദൈർഘ്യം: 46.1 കി.മീ
നിർമ്മിച്ചത്.....
150 കലുങ്കുകൾ
17 കിലോമീറ്റർ ഓട
8 കി.മീ സംരക്ഷണ ഭിത്തി
അനുവദിച്ചത്:
കിഫ്ബി ഫണ്ട്: 201.67കോടി
കെ.എസ്.ഇ.ബിക്ക്: 6.5 കോടി
വാട്ടർ അതോറിറ്റിക്ക്: 3.2 കോടി