പുനലൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിൽ വിവിധ തസ്തികകളിൽ ജോലി നൽകാമെന്ന് പറഞ്ഞു നാലു സ്ത്രീകളിൽ നിന്ന് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കരവാളൂർ നീതുഭവനിൽ നീതു മോഹനനെ(35)
പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വിളക്കുടി അനീസ് മൻസിലിൽ ആൻസി, കുന്നിക്കോട് അയക്ഷ മൻസിലിൽ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടിൽ അൻസിയ ബീവി,ആവണീശ്വരം ഷെഫീർ പ്രിൻസ് വില്ലയിൽ ഫൗസിയ എന്നിവരിൽ നിന്നാണ് പണം വാങ്ങിയത്. ഇവർ വ്യാഴാഴ്ച പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചർ,ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. എസ്.ബി.ഐയുടെ നിലമേൽ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാർ പണം നിക്ഷേപിച്ചത്. ആൻസിയുടെ പരിചയക്കാരായ പുനലൂർ സ്വദേശി അരുൺ, പുനലൂർ കൃഷ്ണൻകോവിലിന് സമീപത്തെ താമസക്കാരനായ കൃഷ്ണദാസ് എന്നിവരിൽ നിന്നാണ് ആൻസിയുടെ മൊബൈൽ നമ്പർ യുവതി വശത്താക്കിയത്. തുടർന്ന് പരാതിക്കാരായ അഞ്ച് പേരുമായി ഫോണിൽ സംസാരിച്ചു. 2019 ഡിസംബർ 31നകം ജോലി തരപ്പെടുത്തി നൽകാം എന്ന് ഉറപ്പ് നൽകി. ബാങ്ക് അധികൃതരുമായി പരാതിക്കാർ ഇടപ്പെട്ടപ്പോൾ ജോലി നൽകുന്ന ഏജൻസികൾ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പണം നൽകാൻ തയ്യാറായതെന്ന് പരാതിക്കാരിയായ ആൻസി പറഞ്ഞു. കൃഷ്ണദാസും ജോലിക്കായി യുവതിക്ക് പണം നൽകിയിട്ടുണ്ടെന്ന് ഉറപ്പ് നൽകിയതോടെയാണ് ഇവർ പലപ്പോഴായി 2.60 ലക്ഷം രൂപ നീതുവിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെ നീതുവിന്റെ വീട്ടിൽ ബന്ധപ്പെട്ടു. ഇവർ മാവിളയിൽ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പരാതിക്കാർ മാവിളയിലെ വാടക വീട്ടിലെത്തി സംസാരിച്ചപ്പോൾ ജനുവരിയിൽ ജോലി നൽകുമെന്ന് ഉറപ്പ് നൽകി. ഫെബ്രുവരിയായിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവർ പുനലൂർ പൊലിസിൽ പരാതി നൽകിയത്.
പുനലൂർ സി.ഐ.ബിനുവർഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനായി യുവതിയെ കുന്നിക്കോട്ട് കൊണ്ടുപോയശേഷം തിരികെ പുനലൂർ സ്റ്റേഷനിൽ എത്തിച്ചു. ജോലി വാഗ്ദാനം നൽകി 17 ഓളം പേരുടെ കൈയിൽ നിന്നും ഇവർ പണം വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ അറിയിച്ചു.