പുനലൂർ: നവീകരണം പൂർത്തിയാക്കിയ ദേശീയ പതയിലെ ചൗക്ക റോഡ് വെട്ടിപ്പൊളിച്ച വാട്ടർ അതോറിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ചെമ്മന്തൂരിൽ നിന്ന് പുനലൂർ മാർക്കറ്റ് റോഡിലേക്കുള്ള വൺവേയാണ് ചൗക്ക റോഡ്. ഒരു മാസം മുമ്പാണ് ഇവിടെ റീടാറിംഗ് നടത്തി പാതയോരങ്ങളിൽ ഇന്റർലോക്ക് കട്ടകൾ പാകിയത്. റോഡ് വെട്ടിപ്പൊളിച്ചത് കാരണം ഇത് വഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായി. റോഡിനടിയിലൂടെ കടന്ന് പോകുന്ന പഴയ പൈപ്പ് ലൈൻ പൊട്ടിയത് ശരിയാക്കാനെന്ന് പറഞ്ഞാണ് റീ ടാറിംഗ് നടത്തിയ റോഡ് വെട്ടിപ്പൊളിച്ചത്. എന്നാൽ പൈപ്പു ലൈനിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി ഒരാഴ്ച കഴിഞ്ഞിട്ടും റോഡിലെ കുഴി അടയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിനടിയിലൂടെ കടന്ന് പോകുന്ന പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ പാതയോരത്ത് കൂടി സ്ഥാപിച്ച ശേഷം റോഡ് നവീകരിച്ചിരുന്നെങ്കിൽ ഈ സ്ഥിതി നേരിടേണ്ടി വരില്ലായിരുന്നു. വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിൽ പഴയ പൈപ്പുകൾ മാറ്റി പുതിയ ലൈനുകൾ പാതയോരത്ത് കൂടി സ്ഥാപിച്ചതിന് ശേഷമാണ് റീടാറിംഗ് നടത്തിയത്.
15 കോടി രൂപ
പുനലൂരിന് സമീപത്തെ അഞ്ച് റിംഗ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ 15 കോടി രൂപ അനുവദിച്ചിരുന്നു. ആ തുക ചെലവഴിച്ച് റീടാറിംഗ് നടത്തിയ റോഡുകളിൽ ഒന്നാണ് വെട്ടിപ്പൊളിച്ച ചൗക്ക റോഡ്. റിംഗ് റോഡുകളുടെ ദയനീയ സ്ഥിതി നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ട സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിൻെറ ശ്രമഫലമായാണ് 15 കോടി രൂപ അനുവദിച്ചത്. വീതി കുറഞ്ഞ ചൊക്ക റോഡിലൂടെ മുമ്പ് കഷ്ടിച്ച് ഒരുവാഹനത്തിന് മാത്രമേ ഒരു സമയം കടന്ന് പോകാൻ കഴിഞ്ഞിരുന്നുള്ളൂ. പത്ത് മീറ്ററോളം വീതിയിൽ നവീകരിച്ച ചൗക്ക റോഡാണ് വെട്ടിക്കുഴിച്ചത്.
പൈപ്പ് ലൈൻ പൊട്ടൽ
രണ്ടാഴ്ച മുമ്പ് ടി.ബി.ജംഗ്ഷനിലൂടെ കടന്ന് പോകുന്ന പൈപ്പു ലൈൻ പൊട്ടി ശുദ്ധജലവിതരണം തടസപ്പെട്ടിരുന്നു. തൂക്ക് പാലത്തിന് സമീപത്തെ വലിയ പാലത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പൈപ്പുകളിലെ ചോർച്ച കാരണം കാൽ നടയാത്രക്കാർക്ക് നടന്ന് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ടായിരുന്നു. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പ് പുനലൂരിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന പൈപ്പു ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചാൽ പൈപ്പു പൊട്ടൽ ഒരു പരിധിവരെ ഒഴിവാക്കാം.
ഒരു മാസം മുമ്പ് നവീകരിച്ച റോഡ് വെട്ടിക്കുഴിച്ച നടപടി അംഗീരിക്കാൻ കഴിയില്ല. പൈപ്പ് പൊട്ടലിന്റെ പേര് പറഞ്ഞ് റോഡ് വെട്ടിപ്പൊളിച്ചത് ഗതാഗതപ്രശ്നമുണ്ടാക്കുന്നുണ്ട്. വാട്ടർ അതോറിറ്റി അധികൃതർ റോഡ് വെട്ടിപ്പൊളിക്കുന്നത് പതിവായിരിക്കുകയാണ്.
വി. വിഷ്ണുദേവ്, ജനറൽ സെക്രട്ടറി, കേരള ഫോക്കസ് കൾച്ചറൽ സെന്റർ,പുനലൂർ
ഗതാഗതത്തിരക്ക്
ഇളമ്പൽ, കുന്നിക്കോട്, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ, കൊല്ലം തുടങ്ങിയ പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് പുനലൂരിലെത്തുന്ന വൺവേ റോഡാണ് ഒരാഴ്ചയായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.,സി, സ്വകാര്യ ബസുകൾ, ചരക്ക് ലോറികൾ തുടങ്ങിയ നിരവധി വാഹനങ്ങൾ പുനലൂരിലേക്കും തമിഴ്നാട്ടിലേക്കും കടന്ന് പോകുന്നത് ഇതുവഴിയാണ്. പൊട്ടിയ പൈപ്പ് ലൈൻ പുനരുദ്ധരിച്ചിട്ടും പാത പൂർവ സ്ഥിതിയിലാക്കാൻ കരാറുകാരോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.