zz
തീ അണയ്ക്കാൻ നേതൃത്വം നല്കിയ കുട്ടികൾ

പത്തനാപുരം: തീ ആളിപ്പടർന്നപ്പോൾ അവസരോചിതമായ ഇടപെടൽ നടത്തി കുരുന്നുകൾ ശ്രദ്ധ നേടി. പട്ടാഴി വടക്കേക്കര മാലൂർ കോളേജ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഇന്നലെ ഉച്ചയോടെയാണ് തീ പടർന്നത്. തറനിരപ്പിൽ നിന്നും ഉയരത്തിലാണ് തീ പടർന്നത്. ചൂടിന്റെ കാഠിന്യം കൂടിയായപ്പോൾ തീ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമായി. മുതിർന്നവർ പോലും എന്ത് ചെയ്യണമെന്നറിയാതെ നിസഹായരായി നോക്കി നിന്നപ്പോഴാണ് നാല് കുട്ടികൾ താഴ്ചയിൽ നിന്നും വെള്ളം എത്തിച്ച് തീ അണയ്ക്കാൻ ശ്രമം നടത്തിയത്. ചിറയിൽ കിഴക്കേക്കരയിൽ അനിൽകുമാർ ​- അമ്പിളി ദമ്പതികളുടെ മകൻ ആദിത്യൻ(13), വാലുതുണ്ടിൽ ഓമനക്കുട്ടൻ ​- സൗമ്യ ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (12),തണൽവീട്ടിൽ രാജേന്ദ്രൻ- രാജി ദമ്പതികളുടെ മകൻ ബിജിൽ (9), രതീഷ് ഭവനിൽ രതീഷ് - അംബിക ദമ്പതികളുടെ മകൻ അനന്തു(13)എന്നിവരാണ് തീ അണയ്ക്കാന മുന്നിട്ടിറങ്ങിയത്. കുട്ടികൾക്ക് നാട്ടുകാരും ഗ്രാമ പഞ്ചായത്തും ഫയർഫോഴ്സും ചേർന്ന് അനുമോദനം നൽകും. ഒരു പക്ഷേ തീ നിയന്ത്രിച്ചില്ലെങ്കിൽ സമീപ വീടുകളിലേക്കും തോട്ടങ്ങളിലേക്കും പടർന്ന് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായേനെ. തീ പടർന്ന സ്ഥലത്തെ കൂടംകുളം വൈദ്യുതലൈൻ ടവറിൽ തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വാർഡ് മെമ്പറും നാട്ടുകാരും ചേര്‍ന്ന് പത്തനാപുരം ആവണീശ്വരം യൂണിറ്റ് ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തിയിരുന്നു. തീപിടിത്തം നടന്ന കുന്നിൻ മുകളിൽ വാഹനം എത്താൻ പറ്റാതെ ഫയർഫോഴ്സും നിസഹായരായിരുന്നു. ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് എത്തിയപ്പോൾ കുട്ടികൾ ബക്കറ്റിൽ വെള്ളവുമായി ഓടി നടന്ന് തീ അണയ്ക്കുകയായിരുന്നു.