എൻ.എസ് ആശുപത്രിയിലെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു
എൻ.എസ് കാൻസർ സെന്ററിന് ശിലയിട്ടു
കൊല്ലം: അസുഖം വരുന്നവർ ചികിത്സാ ചെലവിനെക്കുറിച്ച് ആശങ്കയില്ലാതെ ആശുപത്രിയിലെത്തുന്ന സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലത്തറ എൻ.എസ്. സഹകരണ ആശുപത്രിയിൽ നാലുഘട്ടമായി പൂർത്തിയായ വികസന പദ്ധതികളുടെ സമർപ്പണവും നബാർഡ് സഹായത്തോടെ നിർമ്മിക്കുന്ന എൻ.എസ് മെഡിലാൻഡിലെ കാൻസർ സെന്ററിന്റെ ശിലാസ്ഥാപനവും എൻ.എസ് അനുസ്മരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രോഗബാധിതരുടെ പ്രയാസത്തിന് സാന്ത്വനം പകരുന്ന അന്തരീക്ഷം ആശുപത്രികളിൽ ഉണ്ടാകണം. പുരോഗമനപരവും മാതൃകാപരവുമായ പ്രവർത്തനമാണ് പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. രാജ്യത്ത് മികവുറ്റ ആരോഗ്യരംഗം കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തിയിട്ടുണ്ട്. ചികിത്സാ മേന്മയുടെ കാര്യത്തിലും സേവനത്തിന്റെ കാര്യത്തിലും ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്ന തരത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ മാറിക്കഴിഞ്ഞു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിരോധ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് നിപയേയും കൊറോണയേയും പ്രതിരോധിക്കാനായത്. ഈ ഘട്ടങ്ങളിലെല്ലാം സർക്കാരും പൊതുജനങ്ങളും ഒരുമിച്ചാണ് പ്രവർത്തിച്ചത്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയായും കാണക്കാനാകും.
മെഡിലാൻഡ് പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കൽ ഹബ്ബായി എൻ.എസ് സഹകരണ ആശുപത്രി മാറും. പൂർണമായും സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കാൻസർ സെന്ററെന്ന ഖ്യാതിയും എൻ.എസിന് ലഭിക്കും. സഹകരണ ആശുപത്രികളെക്കുറിച്ച് ജനങ്ങൾക്ക് പൊതുവേയുള്ള വിശ്വാസം കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നതാണ്. ആ വിശ്വാസം നിലനിർത്താനാകണം. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയ കരുത്തുറ്റ സംഘാടകനായിരുന്നു എൻ.ശ്രീധരനെന്നും അദ്ദേഹം തൊഴിലാളികളെ പോരാളികളാക്കി മാറ്റിയെന്നും പിണറായി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മുതിർന്ന ഡോക്ടർമാരെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ആദരിച്ചു. എം.പിമാരായ കെ. സോമപ്രസാദ്, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ എം. നൗഷാദ്, എം. മുകേഷ്, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, നഗരസഭാ കൗൺസിലർ എസ്.ആർ. ബിന്ദു, തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി പി. ഷിബു റിപ്പോർട്ടവതരിപ്പിച്ചു.