കൊല്ലം:വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. പ്രശസ്തമായ ചന്ദ്രപ്പൊങ്കൽ ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കും. പത്തു കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരക്കും. രണ്ടു ലക്ഷത്തിലേറെ ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. സേവന സന്നദ്ധരായി 2700 വോളണ്ടിയർമാരും തീർത്ഥം തളിക്കാൻ ഇരുന്നൂറിലേറെ ശാന്തിമാരും രംഗത്തുണ്ട്.
ഇന്നലെ രാവിലെ 7.32നും 8.10നും മദ്ധ്യേ ക്ഷേത്രാചാര്യൻ കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവ്ശാന്തിയുടെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. വൈകുന്നേരം കൂനമ്പായിക്കുളത്തമ്മ ധർമ്മസംഘത്തിന്റെ നേതൃത്വത്തിൽ പാലത്തറ ക്ഷേത്രത്തിൽനിന്ന് ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരുന്നു.
ഉത്സവത്തിന് കൊടിയേറി ആദ്യവെള്ളിയാഴ്ചയാണ് പൊങ്കാല.
കാര്യസിദ്ധിപൂജ 1001 ആഴ്ച പൂർത്തിയായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ഉത്സവം.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻനായർ ചന്ദ്രപ്പൊങ്കലിന് വൈകിട്ട് 5.30ന് ഭദ്രദീപം തെളിക്കും. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി സജീവ്ശാന്തിയുടെയും നേതൃത്വത്തിലാണ് പണ്ടാരഅടുപ്പിൽ ദീപം പകരുന്നത്.
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്, കൊല്ലം കോർപ്പറേഷൻ, കൊല്ലത്തെ പ്രധാന ആശുപത്രികൾ, കെ.എസ്.ആർ.ടി.സി, ഇലക്ട്രിസിറ്റി ബോർഡ്, ഫയർഫോഴ്‌സ്, പൊലീസ്, ആംബുലൻസ്, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് ക്ഷേത്രഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
പൊങ്കാലയിടാനെത്തുന്നവർക്ക് അന്നദാനവും ലഘുഭക്ഷണവും ഉണ്ടായിരിക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി 24, 25, 29 എന്നീ തീയതികളിൽ ഗംഭീര കെട്ടുകാഴ്ചയും മറ്റുദിവസങ്ങളിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. 29ന് രാത്രി വടക്കുംപുറത്ത് ഗുരുതിയോടെ ഉത്സവം സമാപിക്കും.
വാഹനപാർക്കിംഗ്
ചന്ദ്രപ്പൊങ്കലിൽ പങ്കെടുക്കാനായി ഭക്തജനങ്ങളുമായി തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മെഡിസിറ്റി, ലാലാസ് കൺവെൻഷൻ സെന്റർ, മേവറം ഭാഗങ്ങളിൽ പാർക്ക് ചെയ്യണം. കൊല്ലം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ പള്ളിമുക്കിൽ യൂനുസ് എൻജിനിയറിംഗ് കോളേജ്, ബി.എഡ് കോളേജ് എന്നിവിടങ്ങളിലാണ് ഒതുക്കേണ്ടത്. കരുനാഗപ്പള്ളി കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലുംതാഴം പാൽക്കുളങ്ങര ക്ഷേത്രം ഗ്രൗണ്ട്, എസ്.എൻ. പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.