road1
റോഡിനോട് ചേർന്ന് അപകടകരമായ നിലയിൽ സ്ഥിതിചെയ്യുന്ന ഓട

ഓച്ചിറ: നിർമ്മാണം പൂർത്തിയാക്കാത്ത വവ്വാക്കാവ് - മണപ്പള്ളി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. വവ്വാക്കാവ് മുതൽ മണപ്പള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ച് പുനർ നിർമ്മിച്ച റോഡിന്റെ ടാറിംഗ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 2017-18 ബഡ്ജറ്റിൽ റോഡിനായി ഫണ്ട് വകയിരുത്തിയെങ്കിലും പല കാരണങ്ങളാൽ പണി നീണ്ടുപോവുകയായിരുന്നു. ബി.എം.ബി.സി രീതിയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പലഭാഗങ്ങളിലായി 700 മീറ്റർ നീളത്തിൽ ഓടയും പണിതിട്ടുണ്ട്.

പുനർ നിർമ്മിച്ചപ്പോൾ റോഡിന്റെ ഉയരം കൂടിയതിനാൽ ഉപറോഡുകളിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിന് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ബുദ്ധിമുട്ടുകയാണ്. പഴയ ഓടയും പുതിയ റോഡും തമ്മിലുള്ള ഉയര വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഓടയുടെ ഉയരം റോഡ് നിരപ്പിലാക്കി സ്ലാബുകൾ പാകിയെങ്കിൽ മാത്രമേ അപകടങ്ങൾ കുറയുകയുള്ളൂവെന്ന് യാത്രക്കാർ പറയുന്നു.

ആനക്കുഴിപ്പാലം

അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ആനക്കുഴിപ്പാലത്തിന്റെ പുനർനിർമ്മാണം നടത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. തഴവ കുലശേഖരപുരം പഞ്ചായത്തുകളെ വേർതിരിക്കുന്ന പാറ്റുവേലിൽ തോടിന് കുറുകെയാണ് ആനക്കുഴി പാലം സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള പാലത്തിന്റെ വീതി വളരെ കുറവാണ്.

പല സ്ഥലങ്ങളിലും ടാറിംഗിനോട് ചേർന്ന് ഒാട സ്ഥിതി ചെയ്യുന്നത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നുണ്ട്. അപകടകരമായി നിൽക്കുന്ന ടെലിഫോൺ, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല

(സലീം അമ്പീത്തറ,​ തഴവ ഗ്രാമ പഞ്ചായത്തംഗം)

വവ്വാക്കാവ് മുതൽ മണപ്പള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ച് പുനർ നിർമ്മിക്കുന്ന റോഡിന്റെ ടാറിംഗ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്

ബി.എം.ബി.സി രീതിയിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്തിരിക്കുന്നത്.

പണി ഇനിയും ബാക്കി

കഴിഞ്ഞ 2 മാസമായി കരാറുകാരൻ റോഡ് നവീകരണം പൂർണമായി ഉപേക്ഷിച്ച മട്ടാണ്. റോഡിന്റെ വശങ്ങളിൽ ടാറിംഗിനോട് ചേർന്ന് അപകടകരമായ അവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഓടകൾക്ക് മുകളിൽ ഇതുവരെ സ്ളാബിട്ടിട്ടില്ല. റോഡിന്റെ വശങ്ങളിൽ ഗ്രാവൽ വിരിക്കുന്നതും റോഡിനോട് ചേർന്ന് അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ടോലിഫോൺ, ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായ ജോലികൾ ഇനിയും അവശേഷിക്കുകയാണ്.

പ്രധാന ആരോപണങ്ങൾ

അഴിമതിയും മെല്ലെപ്പോക്കും ആരോപിച്ച് വവ്വാക്കാവ് - മണപ്പള്ളി റോഡിന്റെ നിർമ്മാണം പല തവണ പ്രദേശവാസികൾ തടഞ്ഞിരുന്നു. എസ്റ്റിമേറ്റിൽ നിർദ്ദേശിച്ചിരുന്നതിലും കനം കുറഞ്ഞ കമ്പിയാണ് സ്ലാബ് നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ മതിയായ അളവിലല്ല സിമന്റ് ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് നിർമ്മാണം തടഞ്ഞത്. ഓട നിർമ്മിച്ച സ്ഥലത്ത് നിന്ന് നൂറോളം ലോഡ് മണൽ കരാറുകാരൻ കടത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.