bulletes-

കൊല്ലം: കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘം കൊല്ലത്തിന്റെ കിഴക്കൻ മേഖലയിലും തമിഴ്നാട്- കേരള അതിർത്തി പ്രദേശങ്ങളിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള വിമുക്ത ഭടന്മാരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. അവർ ഉപേക്ഷിച്ചതാകാമെന്ന സംശയം നിലനിൽക്കുന്നതിനാലാണിത്.

വെടിയുണ്ട കണ്ടെത്തിയ സ്ഥലംവഴി സ്ഥിരമായി സഞ്ചരിക്കുന്നവരും പരിസരവാസികളുമടക്കം 40 പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ് സ്ക്വാഡും വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തും തൊട്ടടുത്ത വനമേഖലയിലും പരിശോധന നടത്തി.റോഡ് വഴി ജനുവരി 28ന് ശേഷം കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങൾ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ശേഖരിച്ച് തമിഴ്നാട് പൊലീസിന് കൈമാറി. കേരളത്തിലെ വാഹനങ്ങളുടെ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി..

ഈ മാസം നാലിന് ശേഷമാണ് വെടിയുണ്ടകൾ റോഡ് വക്കിൽ ഉപേക്ഷിക്കുകയോ വീഴുകയോ ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. നാലിന് ശേഷമാണ് റോഡ് നിർമ്മാണത്തിനായി സ്ഥലത്ത് മണ്ണ് കൊണ്ടിട്ടത്.വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന് കോഴി ഫാമിൽ ഉപയോഗിച്ചിരുന്ന സിറിഞ്ചും തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും കണ്ടെത്തിയിരുന്നു. ഇത് കോഴിഫാം ഉടമയുടെ തമിഴ്നാട്ടിലെ സ്ഥാപനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികളിലേക്ക് എത്താൻ കഴിയുമെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ പറഞ്ഞു.