jangar
പെരുമൺ ജങ്കാർ കടവ്

കൊല്ലം: മൺറോതുരുത്തുകാർ കാലങ്ങളായി കാത്തിരിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ അംഗീകരിക്കൽ നടപടികൾ നീളുന്നു. ധനകാര്യ വകുപ്പിന്റെ അനുമതിക്ക് അയച്ച ഫയൽ ഇപ്പോൾ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഇനി വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പിൽ മടങ്ങിയെത്തുന്ന ഫയൽ ഒരുപക്ഷേ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കും അയച്ചേക്കും.

 ഉദ്യോഗസ്ഥർക്ക് ഭയം ?

ടെണ്ടർ അംഗീകാരത്തിനുള്ള ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലെത്തിയിട്ട് ഇപ്പോൾ ഒരുമാസം പിന്നിടുകയാണ്. പാലാരിവട്ടം പാലം അഴിമതി പ്രശ്നം നിൽക്കുന്നതിനാൽ ഉദ്യോഗസ്ഥർ ഭയന്നാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്തിമ തീരുമാനം മന്ത്രിസഭയ്ക്ക് വിടാനാണ് സാദ്ധ്യത.

 എസ്റ്റിമേറ്റിനേക്കാൾ 12.5 ശതമാനം അധികം

പലതവണ ടെണ്ടർ ചെയ്ത ശേഷമാണ് പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ ടെണ്ടർ കഴിഞ്ഞ ഡിസംബർ പകുതിയോടെ ഏകദേശം കരയ്ക്കടുത്തത്. പക്ഷേ ഏറ്റവും കുറഞ്ഞ ടെണ്ടർ തുക എസ്റ്റിമേറ്റ് നിരക്കിനെക്കാൾ 12.5 ശതമാനം ഉയർന്ന് നിന്നതാണ് വീണ്ടും വിനയായത്. എസ്റ്റിമേറ്റിനേക്കാൾ 10 ശതമാനം മാത്രമായിരുന്നു അധികമെങ്കിൽ നിർവഹണ ഏജൻസിക്ക് ടെണ്ടർ അംഗീകരിക്കാമായിരുന്നു.

 എസ്റ്റിമേറ്റ് 36.47 കോടി രൂപ

 ഏറ്രവും കുറഞ്ഞ ടെണ്ടർ തുക 41.22 കോടി രൂപ

 പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം..

 നീളം: 424 മീറ്റർ

 വീതി: 11 മീറ്റർ

 തൂക്കുപാലത്തിന്റെ മാതൃക
 സ്പാനുകൾ തമ്മിലുള്ള അകലം: കായലിൽ 70 മീറ്റർ, കരയോട് ചേർന്നുള്ള ഭാഗത്ത് 30 മീറ്റർ
 രൂപരേഖയിലെ പ്രത്യേകത: തൂണുകൾ തമ്മിൽ സൈലോൺ കേബിളുകൾ ഉപയോഗിച്ച് ബന്ധനം

'' ഉടൻ തന്നെ ടെണ്ടർ അംഗീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കും. ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.''

എം. മുകേഷ് എം.എൽ.എ