devananda

കൊല്ലം: കാണാതായ പൊന്നുമോളെ തെരയാൻ അറബി നാട്ടിൽ നിന്ന് പാഞ്ഞെത്തിയ പിതാവ് പ്രദീപിനെ കാത്തിരുന്നത് ദേവനന്ദയുടെ ചേതനയറ്റ ശരീരം. ഇന്ന് രാവിലെ എഴരയ്ക്കുതന്നെ പ്രദീപ് വിമാനത്താവളത്തിൽ ഇറങ്ങിയെങ്കിലും വീട്ടിലെത്തും വരെയും കുട്ടിയുടെ മരണ വിവരം അറിയിക്കാതിരിക്കാൻ ബന്ധുക്കൾ ആവുന്നത്ര ശ്രമിച്ചു. ആറ് മാസം മുൻപായിരുന്നു പ്രദീപ് നാട്ടിൽ വന്നശേഷം മസ്കറ്റിലേക്ക് മടങ്ങിയത്.

ഒരു മകൻ ജനിച്ചതിന്റെ സന്തോഷവുമായായിരുന്നു അന്നത്തെ മടക്കം. ദേവനന്ദയുമൊന്നിച്ച് ഇളയകുഞ്ഞിന്റെ കൈ പിടിച്ച് നടത്തിയ കുഞ്ഞു സന്തോഷങ്ങളുടെ നിർവൃതിയിൽ വിദേശത്തേക്ക് പറന്നെങ്കിലും മടക്കയാത്ര ഇത്ര സങ്കടത്തോടെയാകുമെന്ന് ആരും നിനച്ചിരുന്നില്ല. പ്രസവത്തിനായാണ് ധന്യയെ ഇളവൂരിലെ കുടുംബ വീട്ടിലാക്കിയത്. പ്രദീപ് നാട്ടിലെത്തിയ ശേഷം തിരികെ ഓടനാവട്ടത്തെ ഭർത്തൃവീട്ടിലേക്ക് മാറ്റാമെന്നായിരുന്നു ധാരണ. ധന്യയുടെ അമ്മയും അച്ഛനുമൊക്കെയുള്ള കുടുംബ വീടായതിനാൽ കുട്ടികളുടെ കാര്യത്തിലും കരുതലുണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി ആറ്റിൽ വീണുമരിച്ചതോടെ കുടുംബത്തിന്റെ സന്തോഷം മുഴുവൻ കെട്ടടങ്ങുകയാണ്. മകളെ കാണാതായെന്ന വാർത്ത ബന്ധുക്കൾ പറഞ്ഞും ചാനൽ ന്യൂസുകളിലും നവമാദ്ധ്യമങ്ങളിലൂടെയും പ്രദീപ് അറിഞ്ഞിരുന്നു. ഇന്ന് നേരംവെളുക്കുമ്പോഴേക്കും മകളെ കണ്ടുകിട്ടുമെന്ന പ്രതീക്ഷ പിതാവിനുണ്ടായിരുന്നു. പക്ഷേ, അതെല്ലാം വിഫലമായി.